Saturday, December 17, 2011

അണപൊട്ടുമ്പോള്‍ !!!


അണപൊട്ടുമ്പോള്‍!!!
===========
ദിഗന്ധ‌ങ്ങള്‍ കൊടുമ്പിരികൊണ്ട്
നെഞ്ച് പൊട്ടിക്കരയുന്ന മലകള്‍
വിറളി പിടിച്ച അലമുറകള്‍ക്കിടയില്‍
നാവുനീട്ടി അടുക്കുന്ന ജലസര്‍പ്പങ്ങള്‍

അണപൊട്ടുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു
അച്ഛനൊപ്പം അമ്മയ്ക്കൊപ്പം
മരുഭൂമികള്‍ക്കും കടലലകള്‍ക്കുമിപ്പുറം
കാത്തിരുന്ന പൂവിനും പൂവാങ്കുരുന്നിനുമൊപ്പം.

മലയാളം മരിച്ചുവീണ ത്മിഴകത്തോ,
തമിഴു തലയറ്റ കേരനാട്ടിലോ,
ഏതൊക്കെയോ വീടുകളില്‍
ആരെങ്കിലുമൊക്കെ ഇനിയും ഉറങ്ങിക്കാണില്ല.

കണ്ണിലുറവ വറ്റാതെ
ഉറങ്ങാത്ത തിരിനാളങ്ങളെ നോക്കി
ഇടക്കു ചിരിക്കുന്ന
വാടിയ മുഖങ്ങളെ കാണാം

ഉച്ചിയിലുമ്മ വയ്ക്കുന്ന ദൈവങ്ങളും
മതങ്ങളും, ഖദറിട്ട പ്രഭാഷണങ്ങളും
ചുവന്ന തടാകവും അതിനെക്കാള്‍ ചുവന്ന
താമരയും ചിലപ്പോ ഉറക്കമാവും

ദാ, അണപൊട്ടി.
ഇനി നമുക്കെല്ലാം ഓര്‍മ്മവരും
ബ്രിട്ടനും സായിപ്പും പീരങ്കിയും സമരങ്ങളും
പോരാട്ടവും ആര്‍ഷഭാരത സംസ്കാരവും ...എല്ലാം.

കാലം തെറ്റുകള്‍ തിരുത്തി ,അതിര്‍വരന്പുകള്‍ ഭേദിച്ച്
ഒരേ ദിശയില്‍
കല്ലായും മണ്ണായും മരമായും മനുഷ്യനായും മൃഗമായും
ഒരേ വേഗതയില്‍.

ഇതൊരവസ്ഥയാവാം
അല്ലെങ്കില്‍ ഒരു അവസ്ഥാന്തരം
തണുത്ത് മരവിച്ച മനസുമായി
കഴുത്ത് മുട്ടെ വെള്ളത്തില്‍

മഴ, കൂളിര്‍ത്ത് പെയ്യുന്ന മഴ
ജലപ്പരപ്പിലെ കുമിളകള്‍ക്ക് കാതോര്‍ക്കാം
ആകെ നനഞ്ഞ ഉടലില്‍
ഉള്ള് നനക്കുന്ന ഓര്‍മ്മകളാണ് മഴ.

ചുറ്റിലും പരന്നു കിടക്കുന്ന തണുപ്പ്
ഇരുട്ടു പോലെ.
ജലപ്പരപ്പിനു മേലെ കണ്ണടച്ചു കിടക്കുന്ന
മുഖംമൂടിക്കു കീഴില്‍ ഭാരമില്ലാത്ത ശരീരം.

കണികകള്‍ വസ്ത്രവും,ത്വക്കും,മാംസവും,മജ്ജയും താണ്ടി
ഉള്ളറകളിലേക്ക് കിനിഞ്ഞിറങ്ങുന്പോള്‍
അവിടെയും ഭാരങ്ങളഴിഞ്ഞുവീഴുന്നു.
ശാന്തം.

ഇപ്പൊ എനിക്കു സ്വന്തമായുള്ളത്
ജീവനുണ്ടെന്ന് ഓര്‍മിക്കാന്‍
ദൃതി വച്ച് ശരീരത്തില്‍ കേറി ഇറങ്ങുന്ന
ജീവവായു പോലും സ്വന്തമാണോ എന്ന സംശയം മാത്രം.

                                                                         -Lipi







Saturday, October 15, 2011

പറയാതെ പോയ പ്രണയം.!!!


"
എവിടെ, ഈ ഇടനാഴിയിലെവിടെ
നീനക്കായ് ഞാൻ  അത് മറന്നു വച്ചു.

മഴ മണിവീണ മീട്ടിയ തന്ത്രിയില്‍
വര്‍ണങ്ങള്‍ ചിറകടിച്ചുയരുന്ന വാനില്‍

തരളമായ് പൊഴിയുമീ വെണ്‍- തൂവലില്‍
മഞ്ഞു മഴവില്ല് തീര്‍ക്കുമീ പൂവിതള്‍ തുമ്പില്‍ .

പറയാതെ പോയ വരികളില്‍ വാക്കുകള്‍
പ്രണയം മാത്രം കരുതി വച്ചു."

                                                             -Lipi

Wednesday, October 12, 2011

ഒരു പ്രവാസിയുടെ ഭാര്യ .!!!


ഒരു പ്രവാസിയുടെ  ഭാര്യ .
=========================

കരയില്‍ ഇരുളിന്‍റെ കാര്‍കൂന്തലിഴവീണു
കടലില്‍ അരുണന്‍റെ നിണമലിഞ്ഞു.

ഒരു പകലൊടുങ്ങിയ സൂര്യനായവനും
അഴലിന്‍റെ ആഴിയില്‍ മെല്ലെ മെല്ലെ.

നീ തന്ന കനവുകള്‍ വിരലുകളാലിനി
കവിതകളെഴുതുന്ന രാവുണര്‍ന്നു.

അവസാന കിരണങ്ങള്‍ അഴകെഴും കുങ്കുമ
പൂക്കളായ് നെറുകയിലൊതുക്കി വച്ചു.

മോഹങ്ങളൊക്കെ ഒളിച്ചു വച്ചു മുല്ല-
മൊട്ടുകള്‍ മുടിയിഴക്കുള്ളിലായി.

ഒന്നുമേ പറയാതെ ഒരുവാക്ക് മിണ്ടാതെ
ഉള്ളിലെ സങ്കടം കടലെടുത്തു.

കൈത്തടം മറവച്ചൊളിച്ചു വച്ചു അവള്‍
കണ്ണില്‍ പിറന്ന കടലൊരുതുള്ളിയില്‍ .

കരിമഷി എഴുതിയ കടമിഴിക്കോണിലെ
ഒറ്റയ്ക്കു തേങ്ങുന്ന തേന്‍തുള്ളിയില്‍.

കന്നിപ്പടര്‍പ്പിനെ മാറത്തണച്ചവള്‍
വിങ്ങുന്ന മേഘമായ് മാറിനിന്നു.

തുള്ളികള്‍ പൊഴിയാതെ അകലുന്ന കാന്തന്‍റെ
കാലടിപ്പാടുകള്‍ നോക്കി നിന്നു.

കാത്തിരിപ്പാണിനി കാലങ്ങളറിയാതെ
കാഴ്ചകളില്ലാതെ കൂരിരുട്ടില്‍.

രാക്കിളിപ്പാട്ടിന്‍റെ താരാട്ട് കാതോര്‍ത്ത്
കാത്തിരിപ്പാണിനി കൂട്ടിനുള്ളില്‍.

രാവുതാണ്ടുന്നവന്‍ കതിരവന്‍ കൈകളില്‍
വര്‍ണങ്ങള്‍ വാരി മടങ്ങിയെത്തും

പുല്ലിലും പൂവിലും കണ്‍പീലിത്തുന്പിലും
ആയിരം സൂര്യനായ് തിരികെയെത്തും.

ഓളങ്ങള്‍ താലങ്ങളേന്തി നില്ക്കും കണ്ണി-
ലാനന്ദമരുവിയായ് ഒഴുകിയെത്തും.

മുടിയിഴ മറ നീക്കി മുല്ലകള്‍ വിരിയും
ഗന്ധ-നിശ്വാസങ്ങളിടകലരും.



Wednesday, October 5, 2011

സന്ധ്യ നീ മായാതെ!!!


"മുടിമുല്ല മണമുള്ള
മഴയുടെ തന്ത്രിയില്‍
രാഗങ്ങള്‍ ഒര്‍മ്മകള്‍
കോര്‍ത്തെടുത്തു.

മായുന്ന സന്ധ്യ നീ
മായാതെ ഉള്ളിലെന്‍
ചക്രവാളങ്ങളില്‍
ചുവന്നു നിന്നു.

കരയില്‍ ഞാനുമെന്‍ -
 സന്ധ്യയെ  കാത്തിരുന്നു ."

Wednesday, August 31, 2011

പൊഴിഞ്ഞ പൂവുകള്‍!!!


പൊഴിഞ്ഞ പൂവുകള്‍!!!
================

കൊഴിഞ്ഞു വീണ
പൂവിനെ നോക്കി;
കരഞ്ഞിരിക്കും യുവതി,
കഴിഞ്ഞകാലം,
വിരിഞ്ഞ് നിന്നൊരു,
പ്രണയമുണ്ടായിരുന്നൊ?
നിനക്കും!
പ്രണയമുണ്ടായിരുന്നൊ?

നനഞ്ഞ മിഴിയിതള്‍
കടഞ്ഞു നീയും
മഷി പുരട്ടാറുണ്ടോ?
കനവില്‍!
നിന്‍റെ തൂലിക മുനകള്‍,
അവയില്‍ കവിത
പടര്‍ത്താറുണ്ടോ?

കാലമിനിയും
യവനിക പണിയും
ഓര്‍മ്മകളെല്ലാം
മറയും
കണ്ണുനീരു കുടിച്ചു
ചീര്‍ത്ത നിന്‍
ചുണ്ടില്‍ പുഞ്ചിരി
വിടരും.

നീ വെറും
കാവ്യഭാവനയാകും
മണ്ണിലലിയും
ഭാവന മാത്രമായ് പൊഴിയും.


Monday, August 29, 2011

പേറ്റുനോവ്.!!!


പേറ്റുനോവ്.!!!
=========
നീ കടല കൊറിച്ച്
കടലുകണ്ട് മടങ്ങിയ-
ആകാശത്ത് അമ്പിളി
പുക മറച്ചുറങ്ങുമ്പോള്‍...

ഒരു കടലാസു തുണ്ടില്‍
താളു മറച്ച് എന്‍റെ പേന
പിഴച്ചു പെറ്റ കവിത.
ചാപിള്ളയാകുമോ?

                                  -Lipi

പിണങ്ങാത്ത പൂവ്.!!!


പിണങ്ങാത്ത പൂവ്.!!!
===============

സിന്ദൂര സന്ധ്യയിന്നെന്തേ
നിന്‍റെ ചുണ്ടിലെ ചെമ്പകം തൊട്ടൂ?
കന്നി-നിലാവിന്‍റെ നാണം
നിന്‍കവിള്‍ കണ്ണാടി നോക്കിയിട്ടാണോ?
മണ്ണിലും താരകം പൂത്തൂ
മഞ്ഞുതുള്ളിനിന്‍ ചിരിമുത്തെടുത്തോ?
കാറ്റുമ്മവയ്ക്കുന്ന തുമ്പില്‍
കുഞ്ഞു-കാര്‍മേഘമൂറിനില്‍പ്പുണ്ടോ?
പൂമുഖ വാതില്‍ പടിയില്‍
നിന്‍റെ കണ്ണിന്‍ ചിരാതു കൊളുത്തി;
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും
മനം എന്നെയും കാത്തിരിപ്പുണ്ടോ?
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും....
മനം എന്നെയും കാത്തിരിപ്പുണ്ടോ?.....

                                                 -Lipi

Thursday, August 18, 2011

" കടത്തുകാരന്‍ ."!!!


" കടത്തുകാരന്‍ ."!!!
=================

കടത്തുകാരന്‍ കാറ്റേ-
നിന്‍റെ കടത്തുതോണിയില്‍
കറുത്ത പെണ്ണിനെ-
അടുത്ത കരക്കിറക്കിവിടാമോ?!...
ഈന്ത മരത്തിലോന്തിരുന്ന്-
ഓത്തു ചൊല്ലണ നേരം.
മത്ത പൂത്ത മാമരത്തില്‍
തത്ത ഇരുന്നു പാടി....
ഒരു തത്ത ഇരുന്നു പാടി...


Wednesday, August 17, 2011

"ഒരു രാത്രി സഞ്ചാരം‍"


"ഒരു രാത്രി സഞ്ചാരം‍"
==================

വാനിലൊരമ്പിളി മിന്നല്‍ പിണരെടുത്ത്
പല്ലിനിടയില്‍ കുത്തുന്നു.
എന്തോ ചെറുത് തുപ്പിക്കൊണ്ട്
പല്ലിളിച്ച് ചിരിച്ചു.

അകലത്തായ്
വൃണങ്ങളില്‍ നിന്നു പുഴുക്കളെ
അടര്‍ത്തി മാറ്റുമ്പോള്‍
വേദനകൊണ്ട് പുളഞ്ഞ്
കരയുന്ന കുന്നുകളുടെ
അലര്‍ച്ച കേള്‍ക്കാം.

ഇത്രയും നേരം
കുടപിടിച്ചു കൂടെനടന്ന
കറുത്ത മേഘം
ആകെ നനച്ചിട്ടെങ്ങോട്ട് പോയി?!

മഴ നനഞ്ഞ്
തിരിച്ചു നടക്കുമ്പോള്‍
മുളങ്കാടിന്‍റെ
രണ്ടാമത്തെ വളവ് തിരിഞ്ഞതും
നല്ല സുഗന്ധം പരന്നു

അടുത്തെവിടെയൊ
മലമുകളില്‍
ഒരു പുഴ വിരിഞ്ഞിട്ടുണ്ട്.

                                         -Lipi

കരിയിലാം കുന്നും മഞ്ചാടിക്കാവും.!!!


കരിയിലാം കുന്നും മഞ്ചാടിക്കാവും.
=================================
ചെമ്പാവ് പാടത്തൊ-
രോട്ടു വളകിലുക്കം;
കൈ നോക്കി കഥ പറയും
കുറത്തി ഒന്നു വരുന്നേ...

കാടും താണ്ടി മേടും താണ്ടി
കല്ലായി പുഴ താണ്ടി;
കാറ്റ് വീശും വരമ്പു താണ്ടി
കുറത്തി ഒന്നു വരുന്നേ...

മാല നെഞ്ചിലണിഞ്ഞ മാരന്‍
കാരിരുമ്പിന്‍ കരുത്ത് തുള്ളും
കരിമുകിലിന്‍ പുരികമോടെ
കുറവനുണ്ടെ കൂട്ടിന്...

നാടും ചുറ്റി വീടും ചുറ്റി
നാലമ്പലങ്ങള്‍ ചുറ്റി
നാടു വാഴും കാരണോന്‍റെ
പടിക്കലെത്തി കുറത്തി.

കുറത്തി ചുവന്ന ചുണ്ടിലൂടെ-
ഒലിച്ചിറങ്ങും തെളിനീര്‍
നാവുകൊണ്ട് തുടച്ചെടുത്ത്
പല്ല് മിനുക്കി ചിരിച്ചു.

കാരണോന്‍റെ കണ്ണുകരി-
വണ്ടുകളായ് പറന്നു.
കാട്ടുപൂവിന്‍ കരളിലൂറും
തേന്‍ കുടിക്കാന്‍ കൊതിച്ചു.

നാട്ടു വഴി കാത്തുനിന്ന
കുറവനാവിളി കേട്ടു.
കൂട്ടുവന്ന കുറത്തിപ്പെണ്ണിന്‍റെ-
നിലവിളികള്‍ കേട്ടു.

കാടിറങ്ങി വന്നവനെ
കാട്ടുതീയിലെരിക്കാന്‍
കാരണവന്‍ തന്‍റെ നാല്
കാവലാളെ അയച്ചു.

കാവലാള് കുറവനെ-
ഒരു കുന്നു മേലെയേറ്റി,
കാഞ്ഞിരത്തിന്‍ ചുവട്ടിലിട്ട്
തീ കൊളുത്തി  എരിച്ചു.

കാറ്റുവീശി കുറവനവന്‍
കരിയിലയില്‍ പടര്‍ന്നു.
കുന്നെരിച്ച് കൂടെ വന്ന
കാവലാളെ കൊന്നു...

കരിയിലകള്‍ കാവലാളെ
ചുട്ടെരിച്ച കുന്ന്
കരിയിലാംകുന്നെന്ന പേരി-
ലന്നു തൊട്ടറിഞ്ഞു.

കാട്ടുപുല്ലരിഞ്ഞരിവാള്‍
കൈയിലേന്തി കുറത്തി
കാരണവന്‍ തലയറുത്ത്
കരിയിലാം കുന്നേറി.

പാതി ജീവന്‍ വേച്ചുവേച്ച്
കുന്നലഞ്ഞു കുറത്തി
വീണുടഞ്ഞ ചോരമണികള്‍
മഞ്ചാടികള്‍ തീര്‍ത്തു.

കരിയിലാം കുന്നുമേലെ
കുടിയിരുന്നു കുറത്തി
മഞ്ചാടി കാവു തീര്‍ത്തു
ദേവിയായി വാണു.






Wednesday, August 10, 2011

"അന്നും ഇന്നും"!!!


"അന്നും ഇന്നും"
===========
പണ്ട് കറുത്തിരുണ്ട-
മേഘജാലങ്ങള്‍
കാത്തിരുന്ന് കരഞ്ഞ്
മടങ്ങുമ്പോള്‍
കുന്നുകള്‍
താടി വളര്‍ത്തിയിരുന്നു.

ഇന്ന് കുന്നിന്‍മുകളിലെ
കുറ്റിരോമങ്ങളില്‍
രണ്ട് കുട്ടിമേഘങ്ങള്‍
കാറി തുപ്പിയിട്ടോടിപ്പോയി.

കാലം മാറുന്നു...
ചിലപ്പോ അതുകൊണ്ടാവും.!

Monday, August 8, 2011

"മിന്നാമിനുങ്ങ്"!!!


"മിന്നാമിനുങ്ങ്"
=========
സന്ധ്യ ചുവന്നു-
കരിഞ്ഞു വീണ ഒരു
ഇരുട്ടില്‍ ,
ചെറിയൊരു,
വേനല്‍മഴയ്ക്കു ശേഷം
തൊടിയിലെ പുളിമരക്കൊമ്പുകളില്‍
നിറയെ കുഞ്ഞുനക്ഷത്രങ്ങള്‍ പൂത്തു.

ആകെ നനഞ്ഞ തെന്നല്‍
വിറച്ചുകൊണ്ട്-
മണ്ണില്‍ ഉമ്മവച്ചപ്പോള്‍
"അവ" ചില്ലകളില്‍ നിന്ന്
ചില്ലകളിലേക്ക്
തെന്നിമാറിക്കൊണ്ടിരുന്നു.

ഉള്ളില്‍
ഒരു നുറുങ്ങ് "വെട്ടം"
ഓര്‍മ്മകളില്‍ നിന്നും
ഓര്‍മ്മകളിലേക്ക്
അരിച്ചിറങ്ങുകയായിരുന്നു.


"അമ്പല ദര്‍ശനം"!!!


"അമ്പല ദര്‍ശനം"!!!
============

കുറി തൊട്ടു മടങ്ങുന്നു-
തിരുവാതിരാ...
മുടിത്തുമ്പില്‍ അണയുന്നു-
മലരായി ഞാന്‍ ...
നടന്നെത്തുമീ നാട്ടു-
വഴിയോരത്തേതോ,
മുളന്തണ്ടു മൂളുന്നു-
സങ്കീര്‍ത്തനം ...

പുലര്‍കാല കിരണങ്ങള്‍
അര്‍ച്ചന പൂക്കളായ്
കൈകളില്‍ പൂക്കൂട
നിറഞ്ഞു നില്‍കെ...
ചന്ദന ഗന്ധ-
സുഗന്ധിയാം ദേവിക്ക് ...
സോപാനം പാടുന്നു-
ചെന്താമര.


Thursday, August 4, 2011

"ഒരു ജനല്‍ കാഴ്ച"!!!


"ഒരു ജനല്‍ കാഴ്ച"
=============

"പൗര്‍ണ്ണമി നാളില്‍;
കടല്‍ക്കരയിലെ കറുത്ത-
പാറക്കെട്ടുകള്‍ക്കു മുകളില്‍,
ഒരു തിര ഇരുന്നു-
കടല് കാണുന്നു ."

എന്നെ കണ്ടതും
ചിലങ്ക കെട്ടിക്കൊണ്ടിരുന്ന-
മറ്റൊരു തിരയുടെ
കൈയ്യും പിടിച്ചവള്‍
കടലിലേക്കിറങ്ങി,
അപ്രത്യക്ഷയായി.!!!

ഉണര്‍ന്നപ്പോള്‍;
ഞാനെന്തിന് പൗര്‍ണ്ണമിക്ക്
കടപ്പുറത്ത് പോയെന്ന്
ജനലഴിപിടിച്ചെത്ര ആലോചിച്ചിട്ടും
പിടികിട്ടുന്നില്ല .!

Wednesday, August 3, 2011

"ആത്മഹത്യ"!!!


"ആത്മഹത്യ"
========
അണകെട്ടി നിര്‍ത്തിയ;
രണ്ട് പുഴകള്‍
ഒളിച്ചോടി-
കടലില്‍ചാടി ചത്തു.!

Tuesday, August 2, 2011

"നീല മഞ്ചാടികള്‍"!!!


"നീല മഞ്ചാടികള്‍"
============

കറുത്ത പെട്ടിക്കു
മുന്‍പിലെ
നീല വെളിച്ചത്തില്‍
മഞ്ചാടിയും കുന്നികുരുവും

അമ്മമാര്‍ക്ക് പ്രായം
കുറയുന്നു.
പതിനാറില്‍
ഗര്‍ഭഛിദ്രം.

കൊച്ചു ബീജ ദാതാവ്
ശാസന തുമ്പില്‍
അച്ഛന്‍റെ ചാട്ടയില്‍
തൂങ്ങി ചത്തു.

കുരുന്നു വഴികളില്‍
ചുവന്ന കണ്ണുള്ള
നീല കുറുക്കന്‍മാര്‍
കൗതുകം വിതറുന്നു.

ലഹരി നുരഞ്ഞ്,
കൗമാരവും കരളും
അരിച്ച്,
ബാല്യത്തില്‍ വീഴുന്നു.

തെറ്റിയത് വഴികളാണ്;
അവര്‍ക്കും, നമുക്കും.
ആര്‍ക്കാവും
ആദ്യം തെറ്റിയത്?!!

                                  -Lipi

"നേര്‍ച്ചകണ്ണട"!!!


"നേര്‍ച്ചകണ്ണട"!!!
==========

എനിക്കറിവുള്ള
മൂന്നിടങ്ങളില്‍
നേര്‍ച്ച രശീതി താളുകളില്‍
പൊന്നിന്‍ കുരിശിനും
ലോലാക്കിനും
ഓട്ടു വിളക്കിനും
ഇടയില്‍
ഞാന്‍ തിരഞ്ഞതൊരു
കണ്ണടയായിരുന്നു.
കണ്ണട വച്ചൊരു ദൈവത്തെ
നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല.
എന്താണോ എന്തോ?!!!
ഇതിലൊന്നും
അത് ചേര്‍ത്തിട്ടുമില്ല.

Monday, August 1, 2011

"പിണക്കം "!!!


"പിണക്കം "!!!
=============
മഴവില്ല് മാഞ്ഞുപോയ് 
വേനലും വെയിലും പോയ്‌ 
കാര്‍മുകില്‍ കോണില്‍ 
ഈ മിഴിത്തുള്ളി -
എന്തെ ?
എന്നെയും നോക്കി ;
പെയ്യാതെ നില്പൂ .

"പുഴ പ്രണയിക്കുമോ?"!!!


"പുഴ പ്രണയിക്കുമോ?"!!!
================

അവളീ കുതിച്ചു ചാടി;
ഒച്ച വച്ച്,
പാറ മടക്കിലേക്കെടുത്തു-
ചടിയത് എന്തിനാവും?!

തഴെ വീണുടഞ്ഞു
ചിതറിയത്
അവളുടെ സ്വപ്നങ്ങളാവും.!
പളുങ്ക് പോലെ.!

പുഴ പ്രണയിക്കുമോ?
അവള്‍ക്കുമുണ്ടോ ദുഖ:ങ്ങള്‍?
മാനാഭിമാനങ്ങളും,
മരണവും.?

എത്രയെത്ര പുഴകളുടെ
ജഡങ്ങളാകും
ഇപ്പൊഴും
കടലിലൊഴുകി എത്തുന്നത്.!

നാളെയിലൊരു നിളയുടെ
ചിതാഭസ്മമൊഴുക്കാന്‍
ഒരു പുഴയെങ്കിലും
ബാക്കിയാകുമൊ?

എതെങ്കിലും
ഒരു മണ്‍കോണില്‍
ഒരു തുള്ളി.
ഉപ്പില്ലാതെ.

Sunday, July 31, 2011

"വാവ് ബലി"!!!

"വാവ് ബലി"!!!
==============
"ദര്‍ഭയണിഞ്ഞ്,
എള്ള് കുടഞ്ഞ്,
ഉരുട്ടിവച്ച-
മൂന്നുരുളകളില്‍
വന്നിരുന്ന്,
ഗോഷ്ഠി കാട്ടി-
പറന്നുപോയത്;
അവരിലാരായിരിക്കും"?!!!

കിണ്ടിയിലെ
ശിഷ്ട ജലത്തില്‍
കാലു കഴുകിക്കൊണ്ടിരിക്കെ
മൂന്നു വയസ്സു തോന്നിക്കുന്നൊരു
അനാധ ബാല്യം
ചോദ്യത്തോടൊപ്പം
ഒരു പുഞ്ചിരികൂടി
ദക്ഷിണ വച്ചോടിപ്പോയി...

"സാക്ഷികള്‍ "!!!

"സാക്ഷികള്‍ "!!!
==============

പകല് കത്തി-
കരിഞ്ഞു വീഴുന്നോരീ 
കനല് കത്തുന്ന-
സന്ധ്യകള്‍  സാക്ഷികള്‍ 
ചിറകു കൊട്ടി കുടഞ്ഞു-
പോകുന്നോരീ 
പറവരാജികള്‍ മൂക-
ദൃസ്സാക്ഷികള്‍ .
മണലില്‍ ഉമ്മവച്ചു-
മ്മവച്ചടിയുന്ന; 
തിരകളെത്രയോ-
പ്രണയത്തിന്‍     
സാക്ഷികള്‍ .

"വരമ്പ്"!!!


"വരമ്പ്"!!!
======

നീ അറിഞ്ഞോ പൂവേ,
നീ അറിഞ്ഞോ പൂവേ
എന്‍ മനസ്സില് പൂ വിരിഞ്ഞൊരു-
കാരിയം നീ അറിഞ്ഞോ?!

നീ അറിഞ്ഞോ പൂവേ
ഞാന്‍ ഇന്നൊരുവളെ കണ്ടൂ;
കണ്ണുകൊണ്ടോരു കെണി എറിഞ്ഞതാ-
കണ്ണിലൊന്നു കൊണ്ടു;

കറുത്തിട്ടല്ലവള്‍ പൂവേ
വെളു-വെളുത്തിട്ടാണവള്‍ പൂവേ.
അടുത്തുനിന്നാല്‍ കറുത്തു പോകും
വെളുത്തവാവും പൂവേ.

പാടവരമ്പത്തൂടെ-
അവളോടി നടന്ന നേരം
പാറി വന്നൊരു പൈന്കിളി -
ഒരു പാട്ടു പാടി പൂവേ.

നീ അറിഞ്ഞോ പൂവേ
ഞാനിന്നുമവളെ കണ്ടു
കുളക്കടവില് കുളികഴിഞ്ഞ്-
മടങ്ങിവന്ന നേരം.

ഞാന്‍ ചൊന്നൊരു കാര്യം;
ആ കാറ്റു പറഞ്ഞ നേരം;
കാമിനിയവള്‍ കാലുകൊണ്ടൊരു-
കളം വരച്ചു പൂവേ.

കാട്ടു കൂവള പൂവേ
പൊന്‍ ചിങ്ങ മാസം വന്നേ,
തോഴിയവളെ താലികെട്ടി,
കൂടെ കൂട്ടി ഞാനേ.

മാമലയുടെ മുകളില്‍
മൂവന്തി മുറുക്കും നേരം,
മാമടിയില്‍ കണ്മണിയവള്‍;
മയങ്ങുകയാ പൂവേ.

മാറി നില്ക് പൂവേ...
നീ മാറി നില്ക് പൂവേ...

Wednesday, July 27, 2011

"വിശപ്പ്"!!!


വിശപ്പ്!!!
=======
വിശക്കുന്നെന്നുണ്ണി പറഞ്ഞു.
വിശപ്പില്ലെന്നമ്മയും.
എന്നിട്ടുമയാളത്-
രണ്ടിനും കൊടുത്തു.
കഴുക്കോലിലൊരൂഞ്ഞാലും കെട്ടി;
ഉറക്കമായി.
മരണം അത്താഴം കഴിഞ്ഞ്,
ഏമ്പക്കവും വിട്ട്,
ഉറങ്ങാന്‍ കിടന്നു.

                                   -Lipi

"ബാപ്പു."!!!


ബാപ്പു.!!
-----
ജ്വലിക്കുന്ന കണ്ണുകള്‍ക്കെന്തിനാ കണ്ണട.
ഉറച്ച കാലുകള്‍ക്കെന്തിനാ ദണ്ഡ്.
ഒരിക്കലീ മനുഷ്യനെ
കാണാതെ പോകുവോര്‍ക്ക്-
എടുത്തു വയ്ക്കാനുപേക്ഷിച്ചു
പോയതോ?
അഹിംസയെ മറക്കുമ്പോള്‍
ഹിംസിക്കുവാന്‍ ദണ്ഡും.

"ഇതെന്‍റെ ജന്മഭൂമി"!!!


ഇതെന്‍റെ ജന്മഭൂമി
===================
മഴനൂല് മീട്ടുന്ന മണിവീണയാണെന്‍റെ
മലയാളമുറങ്ങുന്ന ഭൂമി.

മണ്ണിലും വിണ്ണിലും മഴവില്ല് കോര്‍ക്കുന്ന
മഴത്തുള്ളി പെയ്യുന്ന ഭൂമി.

സഹ്യന്‍റെ വിരിമാറില്‍ അരുവികള്‍ അലന്കാര-
മാലകള്‍ ചാര്‍ത്തുന്ന ഭൂമി.

പുഴകളില്‍ അലകള്‍ വിരല്‍തുമ്പുകളാല്‍
കവിതകളെഴുതുന്ന ഭൂമി.

ഇത് മവേലിമന്നന്‍റെ മഹിമകള്‍ പാടും
പൊന്നോണമുണരുന്ന ഭൂമി.

അമ്പല നടയിലെ അരയാലിലകളില്‍
അരഞ്ഞാണമണിയുന്ന ഭൂമി.

ഇത് വയലാറും ഒവിയും ഒഎന്‍വിയും
ഇതിഹാസമെഴുതിയ ഭൂമി.

ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനുമായി നാം
ഇഴചേര്‍ന്നു വാഴുന്ന ഭൂമി.

മണ്ണിലീ ഭൂമിയിലിനിയൊരു ജന്‍മത്തി-
ലിനിയും പിറവികളുണ്ടെന്കിലപ്പൊഴും.

ഇവിടെ പിറക്കേണമീഹരിത ഭൂമിയില്‍
ഇനിയും മരിക്കണം മനുഷ്യനായ് മാത്രം.

Tuesday, July 26, 2011

ഭാര്യ..!!!


ഭാര്യ
====
ഇവളൊരു സുന്ദര കവിത.
അലന്കാരമില്ലാത്ത കവിത.

അര്‍ത്ഥങ്ങളറിയാതെ,
വൃത്തങ്ങളില്ലാതെ,
അഴകായെഴുതിയ കവിത.

മറക്കാതിരിക്കാന്‍
മനുഷ്യനു മാത്രം
മനസ്സുകള്‍ നല്കിയ ദൈവം.

ഭൂമിയിലെനിക്കായ്
തൂലികയില്ലാതെ
എഴുതിയതാണീ കവിത.

അര്‍ത്ഥ ഗര്‍ഭങ്ങളാം
എന്‍ കാമനകളെ
ഉദരത്തിലുറക്കുന്ന കവിത.

ആശയമുണ്ണിയായ്
അവതരിച്ചാല്‍ സ്വയം
അമ്മയാകുന്നവള്‍ കവിത.

കാവ്യമനോഹരി കവിത.
ഇവളെന്‍റെ സ്വന്തം കവിത.




Monday, July 25, 2011

"ആകാശം ....പാടുമ്പോള്‍"!!!


"ആകാശം ....പാടുമ്പോള്‍  .....മഴ
ആകാശം  മഴ പാടുമ്പോള്‍...
നയനങ്ങള്‍ സംഗീതം  കേള്‍ക്കുന്നു .
കാതുകള്‍ സൌന്ദര്യം  രുചിക്കുന്നു ."

Thursday, July 21, 2011

"ഇരുട്ടിലേക്ക്"!!!


ഇരുട്ടിലേക്ക്
=========
അച്ഛനെ ഉണര്‍ത്താതെ,
അമ്മയറിയാതെ,
കാട്ടുവഴി പിന്നിട്ട-
പാദങ്ങളെ തേടി;
കാക്കിയും കാക്കയും
കാക്കിയില്ലാത്ത നായ്ക്കളും
ചെകുത്താന്‍റെ അടുക്കളയില്‍
അടുപ്പിലേക്കെത്തിനോക്കുന്നു.

കൂര്‍ത്ത മഴച്ചീളുകള്‍
തറിച്ചു വീഴുന്ന
പാറ വിടവിലൂടെ
വെളുത്ത പുകച്ചുരുളുകള്‍
കിതച്ചു പൊങ്ങി
വെള്ളിമേഘങ്ങള്‍
തീര്‍ക്കുമ്പൊള്‍
മരണം മണക്കുന്നു.

                                  -Lipi

"അരുവികള്‍"!!!


"അരുവികള്‍"
=======
"ഉദിച്ചു പൊങ്ങുന്ന സൂര്യനും
കുതിച്ചു തുള്ളുന്ന അരുവിയും
മദിച്ചു വാഴുന്ന മനസ്സുമായ്
കിതപ്പു മാറാത്ത ബാല്യവും.

കൊരുത്ത വച്ചൊരു മാല
നൂര്‍ന്നടര്‍ത്തിവിട്ട മുത്തുകള്‍.
മണിച്ചിലമ്പിന്‍റെ നാദമായ്
കുടിച്ചതെന്‍റെ കാതുകള്‍."

                                          -Lipi

Tuesday, July 19, 2011

"ഓര്‍മ്മ"!!!

"ഓര്‍മ്മ"
======

ഇവിടെ മഴ പൊഴിയും
ചിലന്ക കെട്ടികൊണ്ട്.
ഞങ്ങളെത്ര നനഞ്ഞതാ!

ഇവിടെ മഞ്ഞു പൊഴിയും
തോളുരുമ്മിക്കൊണ്ട്‍‍.
ഞങ്ങളെത്ര കുളിര്‍ന്നതാ!

വാകമരച്ചുവട്ടിലും തേക്കുമരങ്ങള്‍ക്കിടയിലും,
പ്രണയങ്ങള്‍ പൂക്കും.
ഞങ്ങളെത്ര കണ്ടതാ!

ആരൊക്കെയോ പാടും
ഓര്‍മ്മകള്‍ നൃത്തം വയ്ക്കും.
ആരൊക്കെയൊ എഴുതും
ഹൃദയങ്ങള്‍ ഓര്‍ത്തു വയ്ക്കും.

ഇവിടെ ഈ നാലു ചുവരിന്‍റെ
ഓരങ്ങളില്‍,
ഇരിപ്പിടങ്ങളില്‍,
ഇപ്പോഴും കാണും;
തകിടു കൊണ്ട് പോറിയും,
മഷി പടര്‍ത്തിയും,
അടയാളമിട്ടും,
ഇഷ്ടം ഇഴകളിട്ടു നെയ്തെടുത്ത;
ഓരായിരം സൗഹൃദങ്ങള്‍.

Sunday, July 17, 2011

"വീണ്ടും ഒരോണം"!!!

"വീണ്ടും ഒരോണം"
============
തുമ്പിയെ കൊണ്ടു നാം-
കല്ലെടുപ്പിച്ചതും.

തുമ്പ വിളമ്പി-
ഒരൂണു കഴിച്ചതും

കുന്നി മണികളെ-
നോക്കി ചിരിച്ചതും

രാമനായണയുന്നു
നാക്കില മുന്പിലായ്.

വീണ്ടുമാ ഓര്‍മ്മകള്‍
ഓണമായ് നുണയുവാന്‍.

സീത നീ നെറ്റിയില്‍
മുക്കൂറ്റി ചാര്‍ത്തവെ...

                             -Lipi

Saturday, July 16, 2011

"ആ ഒരു തുള്ളി രക്തം"!!!

"ആ ഒരു തുള്ളി രക്തം"
================

"എടാ ചെകുത്താനെ
നിനക്കെന്നോട്
ശരിക്കും
പ്രണയമുണ്ടോ?"

"എടീ പൂതമേ
ഞാന്‍ ഊതിവിടുന്ന ജീവന്‍
പറന്നു പോയാലും
ഒഴുക്കു നിലച്ച
ധമനികളിലോരോ
മൂലയിലോരോ
തുള്ളി രക്തത്തിലും
കിനിയുന്നുണ്ടാകും
എനിക്ക് നിന്നോടുള്ള
പ്രണയം."

"എന്കില്‍
നമുക്കീ
കുടത്തിനുള്ളില്‍
പ്രണയിക്കാം
കൊമ്പ് കോര്‍ത്ത്
രമിക്കാം.
കുട്ടിച്ചാത്തന്‍മാരെ
പെറ്റുപോറ്റാം."

പുകച്ചുരുളുകളായവര്‍
കുടത്തിനുള്ളില്‍
ഊറി ഉറഞ്ഞു
കിടന്നു.
അങ്ങനെ രണ്ടാമത്തെ
കുടവും
മൂടപ്പെട്ടു.

സ്രഷ്ടാവ് തന്‍റെ
സ്രേഷ്ഠ സൃഷ്ടികളില്‍
തലയുടെ സ്ഥാനത്ത്
ആ കുടങ്ങള്‍
പ്രതിഷ്ഠിച്ചു.
അവയ്ക്കു ജീവന്‍ തുടിച്ചു.
ഭൂമിയില്‍
ഒരു മനുഷ്യനും
മനുഷ്യത്തിയും
പിറവിയെടുത്തു.

കുടങ്ങളില്‍
കുട്ടിച്ചാത്തന്‍മാര്‍ മാത്രം
പെരുകിക്കൊണ്ടിരുന്നു.
ഭൂമിയില്‍
മനുഷ്യരും
ദൈവങ്ങളും
മതങ്ങളും
ജാതികളും
വര്‍ഗ്ഗങ്ങളും
വിദ്വേഷങ്ങളും
പകയും.

എനിക്ക് തല പെരുക്കുന്നു
മറ്റൊരു പൂതത്തിന്‍റെ
പേറ്റുനോവ്.
മറ്റൊരു കുട്ടിച്ചാത്തന്‍
പിറക്കുന്നു.
സ്രഷ്ഠാവ്
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
ചത്തു വീഴുന്ന
ചെകുത്താന്മാരുടെ
ധമനികളില്‍
ആ ഒരു തുള്ളി
രക്തം.

                                      -Lipi

Wednesday, July 13, 2011

"വേവാതൊരു കഷണം"!!!

"വേവാതൊരു കഷണം"
===============

എനിക്കു മുന്‍പേ
അവള്‍
പ്രണയിച്ചുകൊണ്ടേയിരുന്നു.
അവനെ.
ഇവള്‍ എന്നെയും.

അവളാദ്യം പോയി
പിന്നാലെ ഇവളും.
ഇട്ടിട്ടു പോണു ഞാനും
അവളേം പിന്നെ ഇവളേം.

രണ്ട് പ്രണയങ്ങള്‍ക്കിടയിലൂടെ
ഇഴഞ്ഞ്.
ഒടുവില്‍ ഞാനെന്‍റെ മാളത്തില്‍
ചുരുണ്ടു കൂടി.
ചുട്ടിട്ടു കൊടുക്കണം
എന്നെ അവള്‍ക്ക്.
ഉപ്പില്ലാത്തൊരു ഭാഗം
രുചിച്ചവള്‍ പറയും
അറിയില്ലെന്ന്.
അല്ലെന്കില്‍ ചിലപ്പോള്‍
ഇനിയും
വെന്തിട്ടില്ലെന്ന്.
തോലുമാറ്റാറുണ്ട് ഇടക്കിടക്ക്
ഞാനീ മാളത്തില്‍
എന്നെ ആരും
തിരിച്ചറിയാതിരിക്കാന്‍.

                                    -Lipi

‎"സ്ഫോടനം"!!!

‎"സ്ഫോടനം"
========

പര്‍ദ്ദയിട്ടൊരു
ഒറ്റമുലച്ചി മുല തപ്പുന്നു.
തറയിലിരുന്ന്.
ഇടത് ഭാഗത്ത്
മുല ഇല്ല.
ചുവന്ന് ഗര്‍ത്തമാണ്.
കാറിന്‍റെ ഡോറുതുറന്ന്.
ഏന്തിവലിഞ്ഞുനോക്കി.
സീറ്റിലില്ല.
എപ്പൊഴായിരുന്നു നഷ്ടമായത്.
അവള്‍ക്കോര്‍മ്മയില്ല.
മുല മാത്രമാണോ?അതോ?!
പിന്നെയും ഉണ്ട് ചിലത്.
രണ്ടു മൂന്ന് വിരലുകള്‍.
ഇടത് കണംകാല്‍.
അടിപ്പാവട.
പക്ഷെ അവള്‍ക്കു
മുല മാത്രം മതി.
അവനിപ്പോഴും
വലിച്ചു കുടിക്കുന്നുണ്ടോ?
എന്നറിയണം.
അതിന്‍റെ ഞെരടില്‍
ഇപ്പോഴും ഒരു
ജീവനുറങ്ങുന്നുണ്ടോന്നും.
അതെങ്ങനാ ഒന്നു തിരഞ്ഞു
തുടങ്ങുമ്പോഴേക്കും
രണ്ടാമതും പൊട്ടി .
തലമേല്‍ പൊക്കിവച്ച
പര്‍ദ്ദ മുഖത്തേക്ക്
അഴിഞ്ഞു വീണു .
ഇരുട്ട് കേറി .
കൂറ്റാക്കൂറ്റിരുട്ട്.

                        -Lipi

"വിധി"!.

"വിധി"!.
=====

അയാള്‍
പുഴകടന്നു വരികയാണെന്നു-
തോന്നുന്നു.
മുടി നനഞ്ഞിട്ടുണ്ട്.

പൊട്ടു മാഞ്ഞിരിക്കുന്നു .
ഉടുമുണ്ട് കുതിര്‍ന്നിരിക്കുന്നു.
കൊരുത്തു തൂക്കിയ രുദ്രാക്ഷങ്ങളില്‍
ഉപ്പ് പറ്റിയിരിക്കുന്നു.

നന്നേ മെലിഞ്ഞുണങ്ങിയ ,
പേശികള്‍ വലിഞ്ഞു നില്‍ക്കുന്നു.
അരക്കെട്ടില്‍ തിരുകിയ കത്തിയില്‍
ഇപ്പൊഴും ചോര മാഞ്ഞിട്ടില്ല.

കിതപ്പുണ്ട് നെഞ്ചില്‍.
ഉള്ളിലിപ്പൊഴും ചൂടുമുണ്ട്.
കണ്ണില്‍ തീയും.
കൈകളില്‍ വിറയുമുണ്ട് .

തുള്ളിയുറ്റുന്ന താടിയും
ചുവന്നു പൊങ്ങിയ
മീശരോമങ്ങളും.
ചെര്‍ന്നു മൊഴിഞ്ഞു; "വിധി"!.

"നാടു മുടിക്കാനായ്
പിറന്നൊരെണ്ണത്തെ
ഞാനങ്ങു കൊന്നൂ."
അയാള്‍ നടന്നകന്നു.

പിറകെ അഴിഞ്ഞു വീണ,
മുടിനാരു പോലെ .
അറുത്തെറിഞ്ഞ മണല് പറ്റിയ,
ഒരു പൂണൂലും .

Tuesday, July 12, 2011

ചുരത്താതൊരുതുള്ളി.!!!




ചുരത്താതൊരുതുള്ളി.
================
ചുരന്നോരീ ...
അകിടിന്‍ ചുവട്ടിലീ...
അമൃതത്തേക്കാള്‍
അമൃതമാണെന്നമ്മതന്‍
കണ്ണിലും ചുണ്ടിലും.
ബാക്കി വയ്ക്കുന്നു.
ഞാന്‍ ഒരു തുള്ളി.
പിന്നീടു കറന്നെടുക്കാന്‍
എപ്പൊഴും.

പ്രാതല്‍.!!!

പ്രാതല്‍
======

മുഖത്ത് പുള്ളി കുത്തിയ ദോശ.
നെഞ്ചിലേറ്റിയ ചിരട്ടപ്പുട്ട്.
ഒരു വട കൂടി വേണം വയറിന്.
വടയ്ക്കു പിറകെ വേണം-
തൊട്ടുതലോടാന്‍ ഒരു ചമ്മന്തി.
"മ്മ" ഇല്ലാത്തത്.
ഒരു കരിന്‍ചായ .
അല്ലെന്കില്‍ അതേ നിറമുള്ളതെന്തും.
എല്ലാരും വിശപ്പാറ്റി.
അവളു മാത്രം ഒന്നും കഴിച്ചില്ല.
ഒരു വേളി പൊലും.

Friday, July 8, 2011

ഒരാള്‍

ഒരാള്‍
=======

"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും

മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."

Friday, July 1, 2011

പൂവാലന്‍...!!!

പൂവാലന്‍
=========

നാട്ടിലെ മുന്തിയ വിദ്യാലയം
കാറിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍
വാഹനം ഓരത്തു നിര്‍ത്തിയിട്ടാ-
മതിലിന്നു മുകളിലിരുന്നു അവന്‍.

പുസ്തക സഞ്ചിയുമാട്ടിയാട്ടി
മൊത്തത്തിലൊന്നു കുലുക്കിയാട്ടി
മുത്തുകിലുങ്ങുന്ന കാലുമായി
മുന്തിയൊരെണ്ണം പുറത്തുവന്നു.

കണ്ണുകള്‍ രണ്ടും പുറത്തുതള്ളി
മൂക്കത്തു കൈവച്ചിരുന്നു അവന്‍
ചുണ്ടിലെ സിഗരറ്റു തുപ്പി മെല്ലെ
പഞ്ചാര വാക്കുമായ് ചെന്നടുത്തു.

എനിക്ക് മുന്നേ നീ നടന്നുവെന്നാല്‍
നിഴലായ് ഞാന്‍ നിന്‍റെ കൂടെയെത്താം
കടക്കണ്ണിലെന്നെ നീ നോക്കിയെന്നാല്‍
കാരണം കൂടാതെ മുന്നിലെത്താം.

മിഴിപൊത്തി നീ പുഞ്ചിരിച്ചുവെന്നാല്‍
അടയാളമായ് ഞാന്‍ എടുത്തുകൊള്ളാം
ഇത്രമാത്രം ഞാന്‍ കൊതിച്ചതെന്നാല്‍
കിതയ്ക്കുന്നതെന്തിനായ് നിന്‍ ഹൃദയം. 

വചനങ്ങളൊന്നും കുറിച്ചതില്ലാ
വ്യാകരണം ഞാന്‍ പഠിച്ചതില്ലാ
വാക്കുകള്‍ കൊണ്ടു വരിഞ്ഞുകെട്ടി
പ്രണയം നിനക്കായ് പൊതിഞ്ഞതില്ലാ

വായ-നോട്ടം എന്റെ ജോലിയല്ലാ
വട്ടുമൂത്തിട്ടു പറഞ്ഞതല്ലാ
വാനിനൊരമ്പിളി  എന്ന പോലെ
ഉള്ളിലൊരുത്തി നീ മാത്രമല്ലേ?!

മാരണം പോലെ ഞാന്‍ കൂടെ വന്നാല്‍
മറ്റുള്ളവര്‍ എന്നെ തല്ലിയെന്നാല്‍
കഷ്ടമാണെന്നു നീ ഒര്‍ത്തിടേണം
ഇഷ്ടമാണെന്നു നീ ഓതിടേണം.

വാഹനം സ്വന്തമായുണ്ട് പെണ്ണെ
ഇന്ദനം അച്ഛനടിച്ചുകൊള്ളും
ബസ്സിനേക്കാള്‍ മുന്നേ വീട്ടിലെത്താം
വീട്ടു പടിക്കലായ് ചെന്നിറങ്ങാം.

ഉച്ചയ്ക്ക്ക് ഊണു കഴിക്കുവാനായ്
നീ പുറത്തോട്ടു വരണ്ടതില്ലാ;
ഇടവേള നേരത്തു വന്നുവെന്നാല്‍
പൊതിച്ചോറുമായി ഞാന്‍ കാത്തുനില്‍ക്കാം

പുലംപുന്നതോന്നും  നീ കേട്ടതില്ലേ?
നിന്റെ വായ്കകത്തെന്താ കുഴക്കട്ടയോ?!
സഹികെട്ടു ചോദിച്ചുപോയി പാവം
പൂവാലനെന്കിലും പുരുഷനല്ലേ?..

അവള്‍ മൂക്കിലെ കണ്ണട തൊട്ടു നീക്കി
മൊത്തത്തില്‍ ദേഹം ഉഴിഞ്ഞു നോക്കി
മറുവാക്ക് തന്നതോ ഈ വിധത്തില്‍
"ഐ ഡോംറ്റ് നോ മലയാല-"മെന്ന്.




Monday, May 30, 2011

"എന്‍ഡോ സള്‍ഫാന്‍" ...!!!

                  


  "എന്‍ഡോ സള്‍ഫാന്‍" ...!!!

ഇവിടെ ഒരു കൂരയിലോരമ്മയുണ്ട്
ഓമനിക്കാനായ് ഒരുണ്ണിയുണ്ട്.
ഉണ്ണിക്കു പാതിയൊരു ദേഹമുണ്ട് .
പാതി ജീവന്‍ കാത്തു മരണമുണ്ട് .

തൊടിയില്‍ വിയര്‍ക്കുന്നോരച്ഛനുണ്ട് 
മണ്ണിന്റെ മണമുള്ള കാറ്റുമുണ്ട്‌.
ചീരയ്ക്ക് തടമിട്ടു വാഴയ്ക്ക് വളമിട്ടു 
കോമനും ചിരിതയും കൂട്ടിനുണ്ട് .

ചികയുന്ന കോഴികള്‍ പുഴുവിനെകൊത്തി-
പിടഞ്ഞു മരിക്കുന്ന കാഴ്ചയുണ്ട് .
കോഴിയെ കാത്തൊരു ചെറുമനുണ്ട് .
ചെറുമനു  നിഴലായി മരണമുണ്ട് . 

പാല് ചുരത്തുന്ന മരമുണ്ട്  ചുറ്റിലും -
പ്രാണന്‍ വെടിഞ്ഞ ചിതല്‍ പുറ്റുമുണ്ട് .
മഴ മേഘ പാളികള്‍ കീറി മുറിക്കുന്ന 
കാളകൂടപ്പറവ കാവലുണ്ട് .

ഇവിടമെത്താന്‍ വഴികളേറെയുണ്ടെങ്കിലും .
അധി കമാരും വഴി അളന്നതില്ല. 
കൊടിയുടെ വര്‍ണങ്ങള്‍ മാറുന്നതല്ലാതെ-
കോലത്തിലോന്നിനും മാറ്റമില്ല .

ഒടുവിലീ ജനതയ്ക്ക് കണ്ണിലും കയ്യിലും 
വെട്ടമേകാന്‍ ചിലരെത്തിനോക്കി.
അവരാദ്യമാ പക്ഷിയെ കല്ലെറിഞ്ഞു .
അരിവാള് കൊണ്ടതിന്‍ ചിറകരിഞ്ഞു .

വഴിമുട്ടിനിന്നവര്‍ കൂട്ടിനെത്തി .
കൊടിയേന്തി നിന്നവര്‍ മുന്‍പിലെത്തി .
കാളകൂടം മണ്‍കുടത്തിലാക്കി 
കുഴി കുത്തി അവരത് കുഴിച്ചു മൂടി .

അമ്മ കണ്ണീരു തുടച്ചു നില്‍കെ 
അച്ഛന്റെ ചുണ്ടിലൊരു ചിരി പടര്‍ന്നു 
നന്ദി വാക്കൊന്നും പറയാതെ അപ്പോഴും 
ഒരു പാതി ജീവന്‍ പറന്നകന്നു .

Thursday, May 19, 2011

എനിക്ക് കൂട്ടുണ്ട്...!!!

എനിക്ക് ...

എന്നിലേക്ക് ഒതുങ്ങുവാന്‍...
ചിറകു കൂട്ടുന്ന ഒരുപിടി മോഹങ്ങളുണ്ട്.
എപ്പോഴും കുറുകിക്കൊണ്ടിരിക്കുന്ന-
ഒരു ഹൃദയവും.

എന്‍റെ ചില്ലകളില്‍ ഒന്നിലും,
കൂടും കുരുവിക്കുഞ്ഞുങ്ങളും ഇല്ലെന്കിലും.
ഏതോ ഒരു കൂട്ടില്‍...
മൗനം അടയിരിക്കുന്ന ഒരു പ്രണയമുണ്ട്.

അതിനടുത്ത് എവിടെയോ...
ഒരു കോണിലായ് ഇപ്പൊഴും നീയുമുണ്ട്.
പിന്നെ ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളും.
നിന്റെ മഴ നനയാത്ത തൂവലുകളും .

കൂട്ടിനുണ്ട്.

                                          -Lipi

Wednesday, April 27, 2011

കടല്‍...!!!


കടല്‍

കരകളില്‍ മിഴിവിളക്കണയുന്ന നേരത്ത്
കരയാതിരിക്കുവാന്‍ കഴിയുമോ കടലേ..?
തെല്ലിട...ശാന്തമായ്,കണ്ണു കലങ്ങാതെ
കാറ്റുവിറക്കാതെ,വിരലനക്കാതെ..

നിന്റെ കണ്ഡത്തിലെവിടെയോ ശൂന്യഗര്‍ത്തങ്ങളില്‍
വെളിച്ചം പതിക്കാത്ത പടുകുഴിയിലായിരം
ഓര്‍മകള്‍ അടക്കം പറഞ്ഞു കരയുന്ന പെട്ടകം
ഒരു വേള ഒന്നൊളിച്ചു വച്ചീടുവാന്‍.

ആര്‍ദ്ര മൗനങ്ങളെ പൂജക്കിരുത്തുവാന്‍
അമ്മ വാരിയെറിഞ്ഞ വാവിട്ടുകരയുന്ന
കുഞ്ഞിന്റെ അന്നനാളങ്ങളില്‍
കഴുമരക്കോലു കുത്തിയിറക്കുവാന്‍.

അടിത്തട്ടിലിനിയും പ്രണയത്തിനുറവ തേടുന്ന
കൗമാര സ്വപ്നങ്ങളെ, പൊട്ടിച്ചിരികളെ
കുപ്പിവളകളെ ,അട്ടഹാസങ്ങളെ
ആമത്തിലടക്കുവാന്‍.

അലിഞ്ഞുതീരാതെ ഇനിയും
കലപില കൂട്ടുന്ന അസ്ഥിമാലകളില്‍
മൗനം പുരട്ടുവാന്‍,മണ്ണിന്‍കുടങ്ങളില്‍
ദുരാത്മാക്കളെ പാടിയുറക്കുവാന്‍.

ഒരു ചണച്ചാക്കിനുള്ളില്‍ മുറുകി
മുറിവേറ്റു മൂളുന്ന ജീവനെ മുക്കിപിടിക്കുവാന്‍.
കാലിടറി വീഴുന്ന പന്തയക്കുതിരയെ
കല്‍ക്കരി വണ്ടിയെ ചളിപുതച്ചുറക്കി കിടത്തുവാന്‍.

ഇവിടെ ഈ തീരത്ത് പഴുത്തു ചുവന്ന മണല്‍ത്തരികളില്‍
സന്ധ്യയില്‍ ഇന്നിന്റെ മരണത്തിനരികെ നെറുകയില്‍
പൊട്ടിയൊലിച്ചു നില്‍ക്കുന്ന ചെന്കുടത്തെ
ഏറ്റുവാങ്ങുന്നു നീ തിരകളില്‍ സിരകളില്‍ രക്തമായ്.

പിറക്കട്ടെ ഇനിയും നാളെ ഉഷസന്ധ്യയില്‍
ചൂളം വിളിക്കുന്ന ചുവന്ന കൂത്താടികള്‍
പടരട്ടെ നേരിന്റെ രക്തം കരകളില്‍
അപ്പൊഴും കരയണം കണ്ണുനീര്‍ കരുതണം.

എന്റെ കല്ലുപാത്രങ്ങളില്‍ നീര്‍ക്കുമിള വറ്റിച്ചു
പരലുകുറുക്കവെ, ഉപ്പുതുപ്പുന്നു നീ
എന്റെ ഉണങ്ങിവരണ്ട ചോദ്യങ്ങളില്‍
പിന്നാന്പുറങ്ങളില്‍.

കറുപ്പു തൊട്ട് കരിനിഴല്‍ ചൂടി ഞാന്‍
നടന്നു നീങ്ങുന്പോള്‍, വഴികളില്‍
നേര്‍ത്ത തേങ്ങലായ് ദൂരെ ഉണര്‍ന്നിരിക്കുന്നുവോ?
അതോ നീണ്ട നിശ്വാസമായ് ശാന്തമായ് ഉറങ്ങിയോ?

Monday, March 28, 2011

വേനല്‍ !!!



വേനല്‍ !!!

നീ ഉണരാതിരുന്ന നീണ്ട രാവുകളില്‍ 
ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്...
നിലാവിനേക്കാള്‍ ഭംഗിയുള്ള പൂക്കളുടെ മന്ദഹാസം രുചിച്ചുകൊണ്ട് ...

നേര്‍ത്ത മഞ്ഞുള്ള പുലരികളില്‍ 
മണ്‍ചട്ടിയിലെ   ചുവന്ന പനിനീര്‍ ചെടി ,
അടിവേരിലൂടെ വെള്ളം വലിച്ചു കുടിക്കുന്നത് കേള്‍ക്കാന്‍ കതോര്തുകൊണ്ട്..

മീന മാസ സായാഹ്നങ്ങളില്‍ 
വാടിയ വല്ലികള്‍ക്ക് നീര് പകരുന്പോള്‍ 
വിരിയാറായ മുല്ലമൊട്ടു പകരം തരുന്ന ഉന്മത്ത ഗന്ധത്തെ കവച്ചു  വച്ചിട്ടുള്ളതും 
നീ നെറുകയില്‍ എനിക്ക് തന്ന ചുംബനങ്ങള്‍  മാത്രമാണ് .

"ഇന്നലെയും ഇന്നും നാളെയും ബാക്കി നില്‍ക്കെ 
പൂക്കളും ചെടികളും ഞാനും  കാത്തു നില്‍ക്കുന്നതും 
ഞങ്ങളറിയാതെ പോയ നിന്നെ മാത്രമാണ് ."

"ഒരു മഴ മാത്രമാണ് ".!!!