Thursday, November 8, 2012


തെളിവുകള്‍
========
തെളിമയാര്‍ന്നത് അമ്മയും
തെളിയിക്കപ്പെട്ടത് അച്ഛനും

സത്യവും; തെളിവുകളും.
 എവിടെ ആയിരുന്നു ഞാന്‍?

കൈപിടിച്ചു നടത്തിയവരും
കയ്യില്‍ ചോക്ക് പെനസില്‍ പിടിപ്പിച്ചവരും

ഒരുപാടു തെറ്റിദ്ധരിപ്പിച്ചു
ഞാനാണ് സത്യമെന്ന്

ഒടുവില്‍ നീ വന്നപ്പോള്‍
എനിക്ക് എന്നെ നഷട്മായപ്പോള്‍

മറ്റൊരു ഞാന്‍ നിന്റെ മടിയില്‍
എന്റെ കവിളുകള്‍ സ്പര്‍ശിക്കാന്‍ കൈനീട്ടുന്നു.

നമ്മള്‍ ജീവിക്കുകയാണല്ലേ?
നീയെന്ന സത്യവ്യം ഞാനെന്ന തെളിവുകളും....

                                                                      -Lipi

Thursday, June 28, 2012

വേഴാമ്പല്‍ .!!!


വേഴാമ്പല്‍ .!!!
============
അവിടെ നിനക്കിന്നു നോക്കി നില്ക്കാന്‍
ഒരു  കുഞ്ഞു താരകം ബാക്കിയുണ്ടോ  ?
വഴി നീളെ ആരെയോ തേടുന്ന കുയിലിന്‍  
നാദമായ്  ഞാനിന്നു വന്നിരുന്നോ?

ചിരികൊണ്ടു മായ്ക്കുവനാകാതെ വിരിയും 
പൂക്കളുണ്ടോ നിന്‍റെ കണ്ണിലിന്നും ?

കാറ്റേറ്റു മേഘങ്ങള്‍ മാഞ്ഞുവെങ്കില്‍ !
വെയില്‍ വീണു പുല്‍ നാമ്പുണര്‍ന്നുവെങ്കില്‍ !
ഈ മണ്‍ വീണയില്‍ ഈ രണ്ടു തന്ത്രികളില്‍
ഈണങ്ങളായ് നാം പിറന്നുവെങ്കില്‍ ..!

തിരവന്നു മായ്ക്കുന്ന  തീരങ്ങളില്‍
കാണാതെ പോകുന്നു  കാല്‍ പാടുകള്‍ .

കനലെരിയുന്നോരീ  നെഞ്ഞിനുള്ളില്‍
ചിതയോരുങ്ങുന്ന നിന്‍ ഓര്‍മ്മകളില്‍ ...
ചിറകുള്ള സ്വപ്നങ്ങള്‍ ബാക്കി വയ്ക്കാം
മറ്റൊരു വേനലായ്‌ കാത്തിരിക്കാം .

ഒന്നുമേ പറയാതെ ഒരു തുള്ളി പൊഴിയാതെ
മഴ മേഘമായ്  നീ മടങ്ങുമ്പൊഴും ....

                                                                          -Lipi

Monday, June 11, 2012

Missed?!!!

"You exist 
In between 
Those whom you followed.
And those who followed you.
If missed !
Search there first......"


-LP

Saturday, March 17, 2012

നദിക്കരയിലെ വിസ്മയം !!!


ഒഴുകുന്ന പുഴ ,അലയുന്ന കാറ്റ്
തിളങ്ങുന്ന തിരച്ചാര്‍ത്ത് .
മണലൊഴിഞ്ഞ നദിക്കരയില്‍
ഇലകൊഴിഞ്ഞ  മരങ്ങളില്‍ വിസ്മയം .

ഉണക്ക മരച്ചില്ലകളില്‍
നിറയെ വെളുത്ത പൂക്കള്‍
വിടര്‍ന്നു ചിരിച്ചും , വാടിയും
മൊട്ടുപോല്‍ കൂമ്പിയും .

വെയിലിറങ്ങുന്ന വെള്ളത്തില്‍
പരല്‍ മീനുകള്‍ , മിന്നലാട്ടങ്ങള്‍ .
പൊഴിഞ്ഞു വീഴുന്ന വെണ്മലരുകള്‍
അകന്നു മാറുന്ന അലകള്‍ .

വിസ്മയം !

വിശപ്പാറ്റി ചിറകു കൊട്ടി
തിരിച്ചു കയറുന്ന പൂക്കള്‍
ചിറകു വിടര്‍ത്തി ചിരിക്കുന്നു .
നേരുപോല്‍  നേരിയ കാലൂന്നി
വെയില് കായും  കൊറ്റികള്‍ .

                                               -Lipi

Friday, March 9, 2012

പരിണയം .!!!

പരിണയം .!!!
=============


ഈറനാം കാര്‍മേഘ-
മുടിയിഴത്തുമ്പില്‍
തുമ്പക്കൊടി ചൂടുമെന്ന-
ഴകിനെ കാണാന്‍

ലോകനാര്‍ കാവിലെ
ആല്‍ത്തറ വിളക്കുകള്‍
പൊന്നരഞ്ഞാണങ്ങള്‍
അണിഞ്ഞുനില്‍ക്കെ.

അറിയല്ല, എന്തിന്നീ
മുക്കൂറ്റിക്കുറി തൊട്ട
സന്ധ്യതന്‍ സിന്ദൂരമോമനിപ്പൂ

ഉള്ളിലെന്നജ്ഞാത
ശിഖരത്തിലേതോ
ചെമ്പക മൊട്ടിലെ പ്രണയം.

അമ്പലമില്ലാതെ,
ആല്‍ത്തറയില്ലാതെ
കൈവിരല്‍ തുമ്പുകള്‍
തൊഴുതു നില്‍പൂ

തരളമീ രാവില്‍
നിലാവിന്‍റെ താളില്‍
എനിക്കായ് എഴുതിയ കവിത
 ദെവീ നിന്‍ -
കണ്മുന   എഴുതിയ കവിത .

Monday, February 27, 2012

ഭവനഭേദനം !!!

ഭവനഭേദനം !!!
============

അടയാളങ്ങള്‍ കൃത്യമായിരുന്നു .
ചിറകരിഞ്ഞ നിലവിളികള്‍
കൈത്തുറുങ്കില്‍ നിശബ്ദരായി  .
മരിച്ചിട്ടും മരിക്കാത്ത കണ്ണുകളിലെ
പുഞ്ചിരിയാണ് എന്നെ കള്ളനാക്കിയത് .
ഭവനഭേദനമായിരുന്നില്ല ലക്‌ഷ്യം
അതിനായ് ആരും മുന്‍കൂര്‍
പണം വാങ്ങി ഏല്‍ക്കില്ല .
എന്നിട്ടും ആ മോതിരം മാത്രം
ഞാന്‍ കവര്‍ന്നു
പര്‍ദയിട്ടു പണം തന്ന കൈകളില്‍
ഞാനത് കണ്ടിരുന്നു
ഇനിയാരും തിരക്കി വരില്ലെന്നും
എനിക്ക് തോന്നി .

അങ്ങനെ ഒരു ആത്മഹത്യ
കൊലപാതകവും
ഭവനഭേദനവുമായി .

                                            -Lipi













ഹൃദയപ്പാതി കനക്കുമ്പോള്‍ !!!

എന്‍റെ ഹൃദയത്തില്‍ ,
ഉച്ചിയില്‍ ,
മട്ടുപ്പാവില്‍ .

നിന്റെ ചിരി പടര്‍ന്നു -
പന്തലിച്ച ചെടികളില്‍
ചിരിക്കുന്ന പൂക്കളില്‍ ,
സ്നേഹം തുള്ളികളായ്
മുട്ടയിട്ടു പെരുകുന്നു .

കനത്ത്  കട്ട പിടിച്ച്
പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു .


മിഴികളില്‍ ,
കാഴ്ചയുടെ ;
ഉത്തുംഗ ശൃംഗങ്ങളില്‍.,
സ്വപ്നങ്ങളുടെ
താഴ്വാരങ്ങളില്‍

മഴ ,
പ്രളയം ,
പ്രണയം.

                                                 -Lipi

Thursday, February 23, 2012

ഉറ്റവരറ്റുപോകുമ്പോള്‍ !!!

ഉറ്റവരറ്റുപോകുമ്പോള്‍ !!!
======================

മുഷ്ട്ടി ചുരുട്ടി ,
പല്ലിറുമ്പുന്നൊരു ഭ്രൂണം
യമലോകത്തിലും
കാത്തിരിപ്പുണ്ടാകുമോ?!
അമ്മയ്ക്കുമച്ഛനും
രണ്ടു പിച്ചാത്തികളുമായ് .

                                                 -Lipi

അസുരന്‍ .!!!

അസുരന്‍ .!!!
===========

പൊന്നു മായുന്ന സന്ധ്യയില്‍ ,
മഞ്ഞു വീണ്-
ഇരുട്ട്  പരക്കുന്ന കുളക്കടവില്‍;
ആകെ നനഞ്ഞ് ,
തുള്ളി ഇറ്റുന്ന മുടിയഴിച്ചിട്ട -
പേരാലിനെ,
ഒറ്റയ്ക്ക് തുറിച്ചു നോക്കുന്നു .

കറുത്ത പുകച്ചുരുളുകള്‍ പിന്നിലായ്
കുമിഞ്ഞു പുകയുന്നോരസുരനെപ്പോലെ
വിയര്‍ത്തു നില്‍ക്കുന്ന കാഞ്ഞിരം .

                                                               -Lipi

Tuesday, February 21, 2012

ചുംബനം !!!

ചുംബനം !!!
=========
ഞാന്‍  പിറന്ന മണ്ണില്‍
എന്‍റെ സ്വച്ഛ ഗേഹത്തില്‍  .
ഉച്ചയുറക്കം മതിയാക്കി
ഉമ്മറത്തിറങ്ങിയാല്‍  ,
കലപില കൂട്ടുന്ന കാറ്റുകള്‍ക്കിടയില്‍
ഇലമറച്ചു ചുംബിക്കുന്ന മരങ്ങളെ കാണാം
ചുണ്ടുകള്‍ പങ്കു കൊള്ളാത്ത
ചുംബനങ്ങള്‍ കാണാം .

                                            -Lipi

മണമുള്ള പുഞ്ചിരികള്‍!!

മണമുള്ള പുഞ്ചിരികള്‍!!!!! !!!!!! !!!!
======================
മുറ്റത്ത് ; മാവില്‍
അള്ളിപ്പിടിച്ചിരുന്ന -
കുഞ്ഞു മുല്ല വള്ളികള്‍.,
വിരലടര്‍ത്തി മാറ്റി നട്ടവയില്‍
പകലന്തിയോളം പിണക്കം -
മൊട്ടുകളായ് തല കുനിച്ചിരുന്നു .
രാത്രി ഏറെ വൈകി
അവയിലോരോന്നും
മണമുള്ള പുഞ്ചിരികള്‍
നല്‍കിയാണ്‌ അത് അവസാനിപ്പിച്ചത് .

                                                      -Lipi

കുറവുകള്‍ !!!

കുറവുകള്‍ !!!
============
വൃദ്ധ സദനത്തില്‍ ഒരമ്മയുടെ
പിണത്തിനു ഭാരക്കുറവ് .
നാലു പേര്‍ക്ക്  പകുത്തു പോയ
പൊക്കിള്‍ കൊടിയുടെ ഭാരം   .
ചിത  ഉറങ്ങും വരെ  കുറവ്
കുറവായി തന്നെ കൂട്ട് നിന്നു .

                                             -Lipi

ജാതകം !!!

ജാതകം !!!
========
രാശ്യാധിപന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും
എന്‍റെ നോട്ടം അഷ്ടമത്തില്‍ ആയിരുന്നു .
ഇല്ല ; കാണാനില്ല ,ഇതും അവളല്ല .
ആരെങ്കിലും കണ്ടോ എന്‍റെ ചൊവ്വയെ ?

മുനയുള്ള വാക്കുകള്‍ വലിചൂരുമ്പോള്‍
ചിരി പടരുന്ന ,തുന്നിക്കെട്ടിയ-
മുറിപ്പാടുകള്‍ക്കിപ്പുറം ഹൃദയത്തില്‍
ചോര പൊടിയുന്നുണ്ടായിരുന്നു .

                                                      -Lipi

Friday, February 17, 2012

പേരില്ല !!!

തനിച്ചായിരുന്നു നിനക്ക് മുന്‍പ് ;
നീയും ,ഞാനും .
ശീല്‍ക്കാരങ്ങള്‍  ഇല്ലാതെയാണ്
നീ വന്നത് .
ചിലങ്കയും ചിലമ്പും കൈവളകളും
കലമ്പലും  ഇല്ലാതെ .
കണ്ണുകളിലേക്കു നോക്കിയിരുന്നാല്‍
നിലാവ് കാണാം .
ആഴങ്ങളിലേക്ക് നീ ഇറങ്ങി പോയി
പല്ലുകളാഴ്ത്തി .
തുള വീണ ഹൃദയത്തിലും ധമനികളിലും
കറുത്ത രക്തം.
ഞാന്‍ വാര്‍ന്നു തീര്‍ന്നു കട്ടപിടിക്കും മുന്‍പ്
അറിഞ്ഞിരുന്നെങ്കില്‍ .
ഈ വരികള്‍ക്ക് ഞാന്‍ നിന്റെ പേര് കൊണ്ട്
തിലകം ചാര്ത്തിയേനെ.

                                           -Lipi

Thursday, February 9, 2012

പുലരി !



എന്റെ പാട്ടിലലിഞ്ഞു ചെര്‍ന്നുയരുന്ന രാഗങ്ങള്‍ .
നിന്‍റെ ചൊടിയിലെ  നൃത്തമാടും സ്വര മയൂരങ്ങള്‍ .

മന്ത്ര വീണാ തന്ത്രിയില്‍ പിറന്ന നാദങ്ങള്‍
നിന്‍റെ ഹൃദയമുടുക്കു കൊട്ടിയ ധ്വനി തരംഗങ്ങള്‍ 

എന്‍റെ പേന തുമ്പടര്‍ന്നു പടര്‍ന്ന ഛായങ്ങള്‍. .
നിന്‍റെ നീലക്കണ്ണിലെരിയും  കൃഷ്ണ കാന്തങ്ങള്‍ .

വസന്തമിവിടെ മറന്നു വച്ച വര്‍ണ്ണമേഘങ്ങള്‍  .
പുലരിനാളമിഴകളിട്ട കസവ് ചേല പുടവകള്‍ .

നിന്‍റെ പുടവ തുമ്പു തഴുകി ഉലഞ്ഞ സൂനങ്ങള്‍ 
കുഞ്ഞു സൂര്യനെ നെഞ്ചിലേറ്റിയ  മഞ്ഞണിഞ്ഞ കുറിഞ്ഞികള്‍ .