Tuesday, June 30, 2009

അമ്മയ്ക്കൊരുമ്മ ...!!!



















അമ്മയ്ക്കൊരുമ്മ ...!!!

അച്ഛന്‍ കൊടുത്തോരാ കൊച്ചു കളിക്കോപ്പ്-
തറയില്‍ ഉടച്ചിട്ട് കരയുന്നു കുട്ടി .
അമ്മയെ കാണണം അമ്മിഞ്ഞ നുകരണം
അമ്മതന്‍ താരാട്ടു കേട്ടിട്ടുറങ്ങണം.

കുട്ടിതന്‍ വാക്കുകള്‍ കത്തുന്ന കൊള്ളിപോല്‍
തൊട്ടിട്ടോരച്ഛന്‍റെ നെഞ്ചകം പിടയുന്നു .
അമ്മായിമാര്‍ വന്നു കുട്ടിയെ വാങ്ങുന്നു-
ഉമ്മകള്‍ നല്കുന്നു , ഇക്കിളി കൂട്ടുന്നു .

സമയം പതിനൊന്നു കഴിയുന്ന നേരത്ത്
ആരോ പറഞ്ഞെന്‍റെ അമ്മ വരുന്നെന്നു .
നാലഞ്ച്‌ പേരു ചെര്‍ന്നമ്മ ഉറങ്ങുന്ന -
മന്ചലു പൊക്കി ചുമന്നിട്ടു വരികയായ്‌ .

എല്ലാരുമൊന്നിച്ചു നില്ക്കുന്നു ശാന്തരായ്
അമ്മയെ കാണുവാന്‍ എന്തിനാണിത്രപേര്‍.
ചന്ദനത്തിരികളും തിരിയും തെളിക്കുന്നു
തൊടിയിലെ വാഴതന്‍ ഇലകളെ വെട്ടുന്നു .

വീണ്ടും എടുക്കുന്നു അമ്മയെ തൊടിയിലെ
മാവിന്‍ ചുവട്ടിലായ്‌ വെട്ടിയ കുഴിക്കുനേര്‍.
എന്താണിതെന്ന എന്‍ ചോദ്യത്തിനുത്തരം
തട്ടി തടഞ്ഞെത്തി താതന്‍റെ വാക്കുകള്‍ .

മിഴികളെ തഴുകുന്ന പുഴയാണ് കണ്ണുനീര്‍
മൊഴികളെ പൊതിയുന്ന വാക്കാണ്‌ മൌനം .
ഇല്ല നീ വരികില്ല മലര്‍വാടിയില്‍ ഇനി
വിരിയുന്ന പൂക്കളെ തൊട്ടു നോക്കീടുവാന്‍ .

ഇനിയൊന്നുമില്ല നിന്നമ്മയ്ക്ക് നല്‍കുവാന്‍
ഒരുപിടി മണ്ണുമീക്കണ്ണീരുമല്ലാതെ.
ഉണ്ടെന്നു പിടിവിട്ടു കുതറുന്നു കുട്ടി
അമ്മയ്ക്ക് കവിളിലായ്‌ പൊള്ളുന്നൊരുമ്മ...!!







സമചിത്തന്‍ ...!!
















സമചിത്തന്‍ ...!!


ഒരു തെരു വിളക്കിന്‍റെ ചൂടു പറ്റി-
ചുടല പറമ്പിന്നു കാവല്‍ ഇവന്‍ .
ചിതയിലെ പുകയുന്ന കനലുതട്ടും -
ഉടലെരിയുന്നോര്‍ക്ക് തോഴന്‍ ഇവന്‍ .

കാലിലെ ചങ്ങല പാടുകള്‍ തീര്‍ക്കുന്ന -
നോവിന്‍റെ വേദനപ്പാട്ടുകാരന്‍ .
ഭൂമിയില്‍ കാലന്‍റെ വരവോതി മൂളുന്ന
കാലന്‍റെ കോഴിക്കു കൂട്ടുകാരന്‍ .

ചിത്തഭ്രമത്തിനു തെറ്റുകള്‍ പറ്റുന്ന -
കാലമാണെന്നതിന്‍ തെളിവാണിവന്‍.
കയ്യിലെ നീളുന്ന വടിയൂന്നി നേരിന്‍റെ-
വഴികളെ തേടുന്ന ഭ്രാന്തന്‍ ഇവന്‍ .

കരയുന്ന കണ്ണുകള്‍ കൊതിയോടെ കാണുന്ന -
കരളിന്‍റെ കരുണകള്‍ തീണ്ടാത്തവന്‍.
സമരങ്ങളില്ലാത്ത സമയം മുടക്കാത്ത -
സമചിത്ത ഭാവങ്ങള്‍ കാട്ടുന്നവന്‍ .

ആരവം കേള്‍ക്കുന്നു കാലന്‍റെ കാളകള്‍
കയറുകള്‍ വീഴുന്നു കാണാക്കയങ്ങളില്‍ .
വിടചൊല്ലി വഴിതേടി വരികയായ്‌ പുതിയവര്‍ ,
അവനെ നമുക്കിന്നു വെറുതെ വിടാം .



Saturday, June 27, 2009

പാതിവഴിയില്‍ ....!!




















പാതിവഴിയില്‍ ....!!

"അമ്മേ എനിക്ക് വിശക്കുന്നു ,
അമ്മതന്നമ്മിഞ്ഞപ്പാലിന്നു വിശക്കുന്നു. "

അച്ഛന്‍റെ കയ്യിലെ ചൂരലിന്‍ തണ്ടുകള്‍ ,
കത്തുന്നു കണ്ണിലും കനലിന്‍റെ കട്ടകള്‍ .
പുസ്തകത്താളിലെ അക്ഷര മാലകള്‍
കൊഞ്ഞനം കുത്തുന്നു കൂക്കി വിളിക്കുന്നു.

ആടുവാനറിയുന്ന പാടുവാനറിയുന്ന ,
വയലിലെ കാളയെ പൂട്ടുവാനറിയുന്ന -
അവനയീ ലോകമിന്നജ്ഞനെന്നോതുന്നു.
കുത്തുന്നു നോവുന്നു പട്ടിണി തിന്നുന്നു .

അന്നവന്‍ ‍ വഴിതെറ്റി വന്നൊരാ വനവീഥി ,
കത്തികള്‍ നീട്ടുന്നു കൊടികളെ കാട്ടുന്നു .
ഇപ്പോഴും കേട്ടിടാം ആ വഴിത്താരയില്‍
വെട്ടുകള്‍ കുത്തുകള്‍ അട്ടഹാസങ്ങളും.

ഇനിയുമെന്‍ യവ്വന കുതിരയെ ഒട്ടുവാന്‍
ഇല്ല ഏകില്ലടി വാറുകള്‍ കൈകളില്‍ .
ഇനിയെനിക്കമ്മയെ അമ്മയായ് കാണണം ,
അടരാടുകില്ലിനി അടിമയാകില്ലിനി .

വടിവാള് പിടിവിട്ടു പിന്‍തിരിഞ്ഞോടുവാന്‍
ഓങ്ങിയ വേളയില്‍ പിന്നിലായ്‌ വെള്ളിടി !
കത്തികള്‍ കേറുന്നു പിന്നിലും മുന്നിലും
കയ്യിലും മെയ്യിലും ചെന്നിറം കേറുന്നു .

പടവിട്ടു പോരുവാന്‍ ഏറെ കൊതിച്ചൊരാ
പടവീരനിന്നിതാ മണ്ഡപം ഉയരുന്നു.
ഇനിയവന്‍ വരികില്ല അമ്മയെ കാണുവാന്‍ -
അച്ഛന്റെ കാലുകള്‍ തൊട്ടു വണങ്ങുവാന്‍ .

" വഴികളില്‍ പിന്നയും കുതിര കുളമ്പടി
കെട്ടുന്നു കുതിരകള്‍ കണ്ണുകള്‍ പിന്നെയും ."





Friday, June 26, 2009

ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി !




















ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി !
ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ .
ഇടനെന്ജിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.

മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.

ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .
ഇനിയും മറക്കുന്ന മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.

ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍ തോട്ടെടുക്കെ.
മതി !എന്നു പരിഭവം ചൊരിയുന്ന മോഴിയോടെ
അവളെന്‍റെ കൈകളെ തട്ടിമാറ്റി .

ഇനിയുമെന്നോര്‍മ്മതന്‍ മണലിട്ട മുറ്റത്തു-
പ്രണയമായ്‌, പ്രളയമായ് പെയ്തിറങ്ങാന്‍ .
"തിരികെ വരും" എന്ന മോഴിവാക്കുതന്നിട്ടു -
മുടിയഴിച്ചിട്ടവള്‍ പടികടന്നു .

"ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്‌
വിട പറഞ്ഞവളെ ഞാന്‍ കാത്തിരുന്നു.
ഒരുപാടു കാമുകന്മാരവള്ക്കുണ്ടെന്നത്-
അറിയാം അതെങ്കിലും കാത്തിരുന്നു."

‍                                                              -Lipi










Wednesday, June 24, 2009

A Little Hope Of Light In My Sky.























A Little Hope Of Light In My Sky



"I have just two great friends”,but
No heros in this world.
One who shines over my head,
And keep my darkness under my feet.
To feel me “the shadow stick on my toe”.
And you call him “SUN”
The second comes to me when-
I am in deep blue darkness.
Just to put a smilie in my dark blue sky.
Along with my twinkling hope of light,
To feel me “darkness isn't just absence of light”.
And you call him “MOON”.

I still don't know who is great,but
Shares my darkness with the two.

"For me the moon shines like sun
And the sun shines like moon".
                                             -Lipi

Monday, June 22, 2009

വഴി പിഴച്ചവര്‍ ...
























വഴി പിഴച്ചവര്‍ ...

എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,
എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,
യാത്രയാണിന്നു ഞാന്‍ ഏകയായി .
യാത്രയാണിന്നു ഞാന്‍ ഏകയായി .

ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തെന്നെ ഊട്ടിയോരമ്മതന്‍ സ്നേഹവും കൂട്ടിനില്ല .
ഉടലിന്നു താങ്ങായി പെരുവിരല്‍ തന്നെന്നെ വഴിനടത്തിച്ചച്ഛനെങ്ങുമില്ല .
പുറകിലായ് വന്നെന്‍റെ കണ്ണുകള്‍ പൊത്തീട്ടു പൊട്ടിച്ചിരിക്കുന്ന പെങ്ങളില്ല .
കഥകള്‍തന്‍ വെറ്റില ചെല്ലങ്ങള്‍ പങ്കിട്ട മുത്തശ്ശിയമ്മയും മണ്മറഞ്ഞു .

ഓര്‍മ്മകള്‍ പൊത്തിയിട്ടപ്പങ്ങള്‍ ചുട്ടൊരു മണ്ണിന്‍ ചിരട്ടകള്‍ ചിതലരിച്ചു .
മുറ്റത്തു മാവിന്‍റെ കൊമ്പിലായ്‌ കേട്ടിയോരൂഞ്ഞാലു‌ ഞാണുകള്‍ നിശ്ചലമായ്‌ .
മറു പാട്ടു പാടുവാന്‍ ഓടി നടന്നു ഞാന്‍ തേടിയ കുയിലിന്നു പാട്ടു നിര്‍ത്തി.
മധുര നെല്ലിക്കകള്‍ പൂത്തുലഞ്ഞീടുന്ന വിദ്യതന്‍ തറവാട്ടു മുറ്റമില്ല.

അറിവിന്‍റെ അക്ഷര കൂട്ടം പഠിപ്പിച്ച ഗുരുവിന്‍റെ കാലടിപ്പാടുമില്ല .
ഒഴുകുന്ന പുഴയില്ല ,തഴുകുന്ന കാറ്റില്ല , മണ്ണിന്‍റെ മണമുള്ള പാട്ടുമില്ല .
മഴയത്ത് പാട്ടിന്‍റെ കച്ചേരി തീര്‍ക്കുന്ന വയലിലെ തവളതന്‍ കൂട്ടമില്ല.
പിന്നിട്ടു പോന്നൊരു വഴികള്‍തന്‍ ഓരത്ത് പൂക്കുന്നതെല്ലാം പണമരങ്ങള്‍ .

നിത്യവും പൊഴിയുന്ന ചില്ലറ തുട്ടുകള്‍ വാരുന്ന പതിവു ഞാന്‍ നിര്‍ത്തിയില്ല .
ഇനിയുമെന്‍ കാലടിപ്പാടുകള്‍ തേടുന്ന നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ ഇത്രമാത്രം .
ഓര്‍മതന്‍ മഞ്ചാടി മുത്തുകള്‍ കൂട്ടുന്ന കുട്ടിതന്‍ മോഹമാണെന്‍റെ മോഹം .
തന്നുടല്‍ വിറ്റിട്ടു പൊന്‍പണം കൂട്ടുന്ന പെണ്ണിന്‍റെ മൌനമാണെന്‍റെ മൌനം .

Sunday, June 21, 2009

അഗ്നി ...














അഗ്നി
നീളുന്ന നാളങ്ങള്‍ നാവുള്ളോരഗ്നി.
നിഴലിന്നു കാരണക്കാരനും അഗ്നി .
നിശയുടെ നാശത്തിന്‍ ആധാരം അഗ്നി .
നീരിനെ തുള്ളി തിളപ്പിക്കും അഗ്നി.

യാഗത്തില്‍ആണ് പിറന്നതെന്നാകിലും.
യാഗശാലക്കും കൊളുത്തുന്ന കേമന്‍ .
ജീവറ്റു വീഴുന്ന ജീവജാലങ്ങളെ -
നക്കി തുടച്ചു വെടിപ്പാക്കുമഗ്നി .

മംഗല്യ നളിലോ മംഗളം നേരുവാന്‍ ,
തിരിയിട്ട നിലവിളക്കിന്‍ നാളമഗ്നി.
വിറ്റു പെറുക്കി നടക്കുന്ന കൂട്ടര്‍ക്ക് ,
വിശപ്പിന്നു കാരണക്കാരനും അഗ്നി.

അച്ഛനെ ചന്ദന തടിയിലെരിച്ചവന്‍ ,
അമ്മയെ മണ്ണെണ്ണ പൊള്ളല്‍ ഏല്‍പിച്ചവന്‍ .
പെണ്ണിനെ പെങ്ങളെ കാട്ടു തീയിട്ടവന്‍ .
കാടിന്റെ മക്കളെ ചുട്ടുകരിച്ചവന്‍.

പട്ടങ്ങലേറെ തലക്കുമേല്‍ തൂങ്ങിലും
പട്ടുടയാടകള്‍ ഒന്നുമുടുക്കാതെ
നാടിനെ നാട്ടാരെ നക്കിതുടച്ചിട്ടു -
ചുറ്റി അടിച്ച് നടപ്പാണ് സോദരന്‍ .






Wednesday, June 17, 2009

തുള്ളികള്‍....


കരയുന്ന പൂവിന്‍റെ ചൊടിയിലും തുള്ളികള്‍
നനയുന്ന മണ്ണിന്‍റെ കണ്ണിലും തുള്ളികള്‍
ഇനിയെത്ര യാമങ്ങള്‍ കാക്കണം നിന്നെ ഞാന്‍
തോരുന്നതില്ലയീ മഴമിഴിതുള്ളികള്‍...

                                                     -Lipi

Monday, June 15, 2009

അമ്മ










അമ്മ

ഒരു സ്നേഹ ജാലമായ്
നുണയുവാന്‍ അമൃതമായ്
പുലരി തന്‍ നാളമായ്
പുതിയൊരു പ്രതീക്ഷയായ്‌ ....

അറിയില്ല വാവിട്ടു കരയുന്ന നേരത്ത് അമൃതമായി വന്നതോ നിന്‍റെ രൂപം
അല്ല ഞാന്‍ അലയിട്ടു കരയുന്ന നേരത്ത് വാരിപ്പുനര്നതോ നിന്‍ സ്വരൂപം .
ഇനിയുള്ള യാത്രയില്‍
ഓര്‍മ്മതന്‍ ചിപ്പിയില്‍
ഓര്‍മ്മിച്ചു വയ്ക്കുവാന്‍
ഒരു ചെറു തലോടലായ്‌ .....

ഇടറുന്ന കാലുകള്‍ ഒരു വിരല്‍ തുമ്പിനാല്‍
പടവുകള്‍ താണ്ടുവാന്‍ താങ്ങായി നിന്നു നീ ...
അറിയാതെ പൊഴിയുന്ന മുറിവാക്കു തുണ്ടുകള്‍
ഒരുപാടു കൂട്ടി എന്‍ മലയാളമാക്കി നീ...

നിറയുന്ന പുണ്യമായ്
ഒഴുകുന്ന സ്നേഹമായ്‌
ഇടറുന്ന വാക്കുകള്‍
പൊതിയുന്ന മൌനമായ്‌

ആദ്യമായ്‌ അണയുന്ന മഴയിലും മാനത്ത്
വര്‍ണങ്ങള്‍ പെയ്യുന്ന മാരിവില്‍ കാട്ടി നീ ...
എന്നുമെന്‍ ചുണ്ടിലെ പുഞ്ചിരി കാണുവാന്‍
കുയിലിന്‍റെ പാട്ടിന്നു മറുപാട്ട് പാടി നീ...

എന്നിട്ടുമുണ്ണുവാന്‍ വന്നില്ല മുന്നിലായ്‌
നീട്ടിയ തൂമ്പില പായസം ബാക്കിയായ്‌
അറിയാതെ നോവിച്ചു പോകുന്നുവെങ്കിലും
പൊള്ളുന്നു കണ്ണുനീര്‍ തുള്ളികള്‍ ഉള്ളിലായ്‌...