Tuesday, February 21, 2012

ചുംബനം !!!

ചുംബനം !!!
=========
ഞാന്‍  പിറന്ന മണ്ണില്‍
എന്‍റെ സ്വച്ഛ ഗേഹത്തില്‍  .
ഉച്ചയുറക്കം മതിയാക്കി
ഉമ്മറത്തിറങ്ങിയാല്‍  ,
കലപില കൂട്ടുന്ന കാറ്റുകള്‍ക്കിടയില്‍
ഇലമറച്ചു ചുംബിക്കുന്ന മരങ്ങളെ കാണാം
ചുണ്ടുകള്‍ പങ്കു കൊള്ളാത്ത
ചുംബനങ്ങള്‍ കാണാം .

                                            -Lipi

മണമുള്ള പുഞ്ചിരികള്‍!!

മണമുള്ള പുഞ്ചിരികള്‍!!!!! !!!!!! !!!!
======================
മുറ്റത്ത് ; മാവില്‍
അള്ളിപ്പിടിച്ചിരുന്ന -
കുഞ്ഞു മുല്ല വള്ളികള്‍.,
വിരലടര്‍ത്തി മാറ്റി നട്ടവയില്‍
പകലന്തിയോളം പിണക്കം -
മൊട്ടുകളായ് തല കുനിച്ചിരുന്നു .
രാത്രി ഏറെ വൈകി
അവയിലോരോന്നും
മണമുള്ള പുഞ്ചിരികള്‍
നല്‍കിയാണ്‌ അത് അവസാനിപ്പിച്ചത് .

                                                      -Lipi

കുറവുകള്‍ !!!

കുറവുകള്‍ !!!
============
വൃദ്ധ സദനത്തില്‍ ഒരമ്മയുടെ
പിണത്തിനു ഭാരക്കുറവ് .
നാലു പേര്‍ക്ക്  പകുത്തു പോയ
പൊക്കിള്‍ കൊടിയുടെ ഭാരം   .
ചിത  ഉറങ്ങും വരെ  കുറവ്
കുറവായി തന്നെ കൂട്ട് നിന്നു .

                                             -Lipi

ജാതകം !!!

ജാതകം !!!
========
രാശ്യാധിപന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും
എന്‍റെ നോട്ടം അഷ്ടമത്തില്‍ ആയിരുന്നു .
ഇല്ല ; കാണാനില്ല ,ഇതും അവളല്ല .
ആരെങ്കിലും കണ്ടോ എന്‍റെ ചൊവ്വയെ ?

മുനയുള്ള വാക്കുകള്‍ വലിചൂരുമ്പോള്‍
ചിരി പടരുന്ന ,തുന്നിക്കെട്ടിയ-
മുറിപ്പാടുകള്‍ക്കിപ്പുറം ഹൃദയത്തില്‍
ചോര പൊടിയുന്നുണ്ടായിരുന്നു .

                                                      -Lipi

Friday, February 17, 2012

പേരില്ല !!!

തനിച്ചായിരുന്നു നിനക്ക് മുന്‍പ് ;
നീയും ,ഞാനും .
ശീല്‍ക്കാരങ്ങള്‍  ഇല്ലാതെയാണ്
നീ വന്നത് .
ചിലങ്കയും ചിലമ്പും കൈവളകളും
കലമ്പലും  ഇല്ലാതെ .
കണ്ണുകളിലേക്കു നോക്കിയിരുന്നാല്‍
നിലാവ് കാണാം .
ആഴങ്ങളിലേക്ക് നീ ഇറങ്ങി പോയി
പല്ലുകളാഴ്ത്തി .
തുള വീണ ഹൃദയത്തിലും ധമനികളിലും
കറുത്ത രക്തം.
ഞാന്‍ വാര്‍ന്നു തീര്‍ന്നു കട്ടപിടിക്കും മുന്‍പ്
അറിഞ്ഞിരുന്നെങ്കില്‍ .
ഈ വരികള്‍ക്ക് ഞാന്‍ നിന്റെ പേര് കൊണ്ട്
തിലകം ചാര്ത്തിയേനെ.

                                           -Lipi

Thursday, February 9, 2012

പുലരി !



എന്റെ പാട്ടിലലിഞ്ഞു ചെര്‍ന്നുയരുന്ന രാഗങ്ങള്‍ .
നിന്‍റെ ചൊടിയിലെ  നൃത്തമാടും സ്വര മയൂരങ്ങള്‍ .

മന്ത്ര വീണാ തന്ത്രിയില്‍ പിറന്ന നാദങ്ങള്‍
നിന്‍റെ ഹൃദയമുടുക്കു കൊട്ടിയ ധ്വനി തരംഗങ്ങള്‍ 

എന്‍റെ പേന തുമ്പടര്‍ന്നു പടര്‍ന്ന ഛായങ്ങള്‍. .
നിന്‍റെ നീലക്കണ്ണിലെരിയും  കൃഷ്ണ കാന്തങ്ങള്‍ .

വസന്തമിവിടെ മറന്നു വച്ച വര്‍ണ്ണമേഘങ്ങള്‍  .
പുലരിനാളമിഴകളിട്ട കസവ് ചേല പുടവകള്‍ .

നിന്‍റെ പുടവ തുമ്പു തഴുകി ഉലഞ്ഞ സൂനങ്ങള്‍ 
കുഞ്ഞു സൂര്യനെ നെഞ്ചിലേറ്റിയ  മഞ്ഞണിഞ്ഞ കുറിഞ്ഞികള്‍ .


Saturday, December 17, 2011

അണപൊട്ടുമ്പോള്‍ !!!


അണപൊട്ടുമ്പോള്‍!!!
===========
ദിഗന്ധ‌ങ്ങള്‍ കൊടുമ്പിരികൊണ്ട്
നെഞ്ച് പൊട്ടിക്കരയുന്ന മലകള്‍
വിറളി പിടിച്ച അലമുറകള്‍ക്കിടയില്‍
നാവുനീട്ടി അടുക്കുന്ന ജലസര്‍പ്പങ്ങള്‍

അണപൊട്ടുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു
അച്ഛനൊപ്പം അമ്മയ്ക്കൊപ്പം
മരുഭൂമികള്‍ക്കും കടലലകള്‍ക്കുമിപ്പുറം
കാത്തിരുന്ന പൂവിനും പൂവാങ്കുരുന്നിനുമൊപ്പം.

മലയാളം മരിച്ചുവീണ ത്മിഴകത്തോ,
തമിഴു തലയറ്റ കേരനാട്ടിലോ,
ഏതൊക്കെയോ വീടുകളില്‍
ആരെങ്കിലുമൊക്കെ ഇനിയും ഉറങ്ങിക്കാണില്ല.

കണ്ണിലുറവ വറ്റാതെ
ഉറങ്ങാത്ത തിരിനാളങ്ങളെ നോക്കി
ഇടക്കു ചിരിക്കുന്ന
വാടിയ മുഖങ്ങളെ കാണാം

ഉച്ചിയിലുമ്മ വയ്ക്കുന്ന ദൈവങ്ങളും
മതങ്ങളും, ഖദറിട്ട പ്രഭാഷണങ്ങളും
ചുവന്ന തടാകവും അതിനെക്കാള്‍ ചുവന്ന
താമരയും ചിലപ്പോ ഉറക്കമാവും

ദാ, അണപൊട്ടി.
ഇനി നമുക്കെല്ലാം ഓര്‍മ്മവരും
ബ്രിട്ടനും സായിപ്പും പീരങ്കിയും സമരങ്ങളും
പോരാട്ടവും ആര്‍ഷഭാരത സംസ്കാരവും ...എല്ലാം.

കാലം തെറ്റുകള്‍ തിരുത്തി ,അതിര്‍വരന്പുകള്‍ ഭേദിച്ച്
ഒരേ ദിശയില്‍
കല്ലായും മണ്ണായും മരമായും മനുഷ്യനായും മൃഗമായും
ഒരേ വേഗതയില്‍.

ഇതൊരവസ്ഥയാവാം
അല്ലെങ്കില്‍ ഒരു അവസ്ഥാന്തരം
തണുത്ത് മരവിച്ച മനസുമായി
കഴുത്ത് മുട്ടെ വെള്ളത്തില്‍

മഴ, കൂളിര്‍ത്ത് പെയ്യുന്ന മഴ
ജലപ്പരപ്പിലെ കുമിളകള്‍ക്ക് കാതോര്‍ക്കാം
ആകെ നനഞ്ഞ ഉടലില്‍
ഉള്ള് നനക്കുന്ന ഓര്‍മ്മകളാണ് മഴ.

ചുറ്റിലും പരന്നു കിടക്കുന്ന തണുപ്പ്
ഇരുട്ടു പോലെ.
ജലപ്പരപ്പിനു മേലെ കണ്ണടച്ചു കിടക്കുന്ന
മുഖംമൂടിക്കു കീഴില്‍ ഭാരമില്ലാത്ത ശരീരം.

കണികകള്‍ വസ്ത്രവും,ത്വക്കും,മാംസവും,മജ്ജയും താണ്ടി
ഉള്ളറകളിലേക്ക് കിനിഞ്ഞിറങ്ങുന്പോള്‍
അവിടെയും ഭാരങ്ങളഴിഞ്ഞുവീഴുന്നു.
ശാന്തം.

ഇപ്പൊ എനിക്കു സ്വന്തമായുള്ളത്
ജീവനുണ്ടെന്ന് ഓര്‍മിക്കാന്‍
ദൃതി വച്ച് ശരീരത്തില്‍ കേറി ഇറങ്ങുന്ന
ജീവവായു പോലും സ്വന്തമാണോ എന്ന സംശയം മാത്രം.

                                                                         -Lipi