Wednesday, August 4, 2010

കൊലുസ്സ് .




കൊലുസ്സ് .

കുളക്കടവില്‍ നോക്കി ...
വലിച്ചെറിഞ്ഞ മഞാടി മണികള്‍ പടവില്‍ തന്നെ ഉണ്ട് .
ഊഞ്ഞാല്‍ ചുവട്ടിലെ കരിയിലകള്‍ മാറ്റിയിട്ടില്ല...
മണ്ണിന്‍ ചിരട്ടയും പ്ലാവില കരണ്ടിയും മഴനനഞ്ഞ് കിടപ്പുണ്ട്.
കാവിലും ആല്‍ തറയിലും ഒറ്റയ്ക്ക് പോകില്ല ...
തണുത്ത്‌ വിറയ്ക്കുന്ന താടിയും നനഞ്ഞൊട്ടിയ നിക്കറുമായി തൊടിയിലൊക്കെ തിരഞ്ഞു .
പിന്നെ പുഴക്കരയിലെ കമഴ്ത്തി വച്ച വള്ളത്തിന്റെ പുറത്ത്
തല താഴ്ത്തി ഇരുന്നു .
"മുങ്ങി എടുത്തു തരാം " എന്നു പറഞ്ഞത് സത്യമായിട്ടു തന്നയാ .
പിന്നെ ആ പിണങ്ങുന്ന മുഖം കാണാന്‍
നീ എറിഞ്ഞപ്പോ "പറ്റിച്ചേ "!!
എന്നു ചുമ്മാ ഗോഷ്ടി കാട്ടി.
അവനിത് ആരോടെന്നില്ലാതെ പറയുമ്പോള്‍ വലുതുകയ്യില്‍ മുറുകെ പിടിച്ച വെള്ളിക്കൊലുസിനു പോലും ചിരിവന്നു .
പക്ഷെ കണ്ണില്‍ നിന്നും താടി ചേര്‍ത്തു വച്ച കാല്മുട്ടിലൂടെ , പിന്നെ കയ്യിലൂടെ ഇറങ്ങി വന്ന രണ്ടു മണി മുത്തുകള്‍ ആ ചിരി തഴുകി തണുപ്പിച്ചു കൊണ്ടു മണലില്‍ വീണു .
വരും! . കടക്കോണിലെ തുടച്ചു മാറ്റാത്ത തുള്ളിയും
പിണക്കം നിഴല് വീഴ്ത്തിയ മുഖവും
മുറിഞ്ഞു തീരാറായ നുറുങ്ങു തേങ്ങലും
ഉള്ളില്‍ എണ്ണ വറ്റാത്ത സ്നേഹത്തിന്റെ മണ്ണിന്‍ ചിരാതുമായ്‌.
അവള്‍ !.
കാത്തിരിക്കാം ...നമുക്കും !.

No comments:

Post a Comment